Sunday
21 December 2025
21.8 C
Kerala
HomeKeralaതെരുവുനായ പ്രശ്‌നം: തീവ്ര വാക്സിനേഷന്‍ യജ്ഞത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി

തെരുവുനായ പ്രശ്‌നം: തീവ്ര വാക്സിനേഷന്‍ യജ്ഞത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി

തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിയായി തീവ്ര വാക്സിനേഷന്‍ യജ്ഞത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് വാക്സിനേഷൻ യജ്ഞം നടത്തുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. തെരുവുനായ പ്രശ്‌നത്തെ ശാസ്ത്രീയമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

നായ്ക്കളെ തെരുവില്‍ ഉപദ്രവിക്കുന്നതും കൊല്ലുന്നതുമെല്ലാം പ്രാകൃതരീതിയാണ്. അടിയന്തര നടപടി എന്ന നിലയിലാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. വന്ധ്യംകരണമാണ് ശാശ്വത പരിഹാരമെന്നും മന്ത്രി വ്യക്തമാക്കി. വലിയ കരുതലോടെയാണ് തെരുവുനായ വിഷയത്തെ സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അഞ്ച് വാഹനങ്ങളിലായി, ഡോക്ടര്‍മാരും പരിശീലനം ലഭിച്ച 50 നായപിടിത്തക്കാരും അടങ്ങുന്ന സംഘം ഇന്ന് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കൾക്ക് വാക്‌സിൻ നല്‍കിത്തുടങ്ങും.

അതേസമയം, പേവിഷബാധ പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് എല്ലാ ജില്ലാ ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്ക് ഏകീകൃതമായ ചികിത്സാ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. നായകളില്‍ നിന്നുള്ള കടിയേറ്റ് വരുന്നവരുടെ ആശങ്കയകറ്റുന്നതിന് കൗണ്‍സിലിംഗ് ഉള്‍പ്പെടെ ഈ കേന്ദ്രങ്ങളില്‍ സാധ്യമാക്കും.

സംസ്ഥാനത്ത് നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടിയേല്‍ക്കുന്നവരുടെ എണ്ണം വലിയ തോതിലാണ് വര്‍ധിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് വരെ 1,96,616 പേര്‍ക്കാണ് നായകളുടെ കടിയേറ്റത്. അതേസമയം ഇന്ത്യയിലെ കണക്കുകളനുസരിച്ച് മരണം ഏറ്റവും കുറവ് കേരളത്തിലാണ്. പേവിഷബാധ മൂലമുള്ള മരണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. പേവിഷബാധ നിര്‍മാര്‍ജനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആവശ്യം. പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും വളരെ പ്രധാനമാണ്.

മൃഗങ്ങളില്‍ നിന്നും കടിയേറ്റാല്‍ ചെറിയ മുറിവാണെങ്കിലും ഒഴുകുന്ന വെള്ളത്തില്‍ 15 മിനിറ്റോളം കഴുകണം. ഇത് വൈറസ് തലച്ചോറില്‍ എത്താതെ പ്രതിരോധിക്കാൻ സഹായിക്കും. തുടര്‍ന്ന് എത്രയും വേഗം വാക്‌സിനെടുക്കണം. കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും മുടക്കം കൂടാതെ വാക്‌സിന്‍ എടുക്കണം. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്‌സിന്‍ സൗകര്യമുള്ള 573 സര്‍ക്കാര്‍ കേന്ദ്രങ്ങളാണുള്ളത്. ഇമ്മിണോഗ്ലോബുലിന്‍ നല്‍കുന്ന 43 സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്. പേവിഷബാധ പ്രതിരോധത്തില്‍ വിദ്യാര്‍ത്ഥികള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. എല്ലാ വിദ്യാര്‍ത്ഥികളും പേവിഷവാധ അവബോധം പരമാവധി പേരിലെത്തിക്കണം. ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവ. ആര്‍ട്‌സ് കോളേജില്‍ വച്ച് മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

RELATED ARTICLES

Most Popular

Recent Comments