Tuesday
30 December 2025
23.8 C
Kerala
HomeIndiaഎംപിയിൽ സർക്കാർ സ്‌കൂളിലെ കക്കൂസ് വൃത്തിയാക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വിവാദമാകുന്നു

എംപിയിൽ സർക്കാർ സ്‌കൂളിലെ കക്കൂസ് വൃത്തിയാക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വിവാദമാകുന്നു

BJPയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും പോഷകാഹാരവുമടക്കം നിരവധി സൗകര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്.

“ബേട്ടി പഠാവോ ബേട്ടി ബചാവോ” പദ്ധതിയിലൂടെ പെണ്‍കുട്ടികളുടെ സര്‍വ്വതോന്‍മുഖമായ ഉന്നമനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആരോഗ്യം, സാക്ഷരത, ബോധവത്ക്കരണം, തുടങ്ങി നിരവധി മേഖലകളില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും BJP അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഏറെ പ്രാധാന്യമാണ് നല്‍കി വരുന്നത്.

എന്നാല്‍, BJP അധികാരത്തിലിരിയ്ക്കുന്ന മധ്യ പ്രദേശില്‍നിന്നും പുറത്തുവന്ന ചില ചിത്രങ്ങള്‍ മറ്റൊന്നാണ് വെളിപ്പെടുത്തുന്നത്. സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ നടന്ന സംഭവം ഇപ്പോള്‍ വലിയ വിവാദത്തിന് തുടക്കമിട്ടിരിയ്ക്കുകയാണ്. അതായത് സര്‍ക്കാര്‍ സ്കൂളില്‍ പഠിയ്ക്കുന്ന യൂണിഫോം അണിഞ്ഞിരിയ്ക്കുന്ന പെണ്‍കുട്ടികള്‍ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഞെട്ടിക്കുന്ന ഈ സംഭവം നടന്നിരിയ്ക്കുന്നത് മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ചക്‌ദിയോപൂർ ഗ്രാമത്തിലെ ഒരു സർക്കാർ സ്‌കൂളിലാണ്. ഇവിടെ സ്കൂള്‍ യൂണിഫോം ധരിച്ചിരിയ്ക്കുന്ന ഏതാനും പെണ്‍കുട്ടികള്‍ ശുചിമുറികൾ വൃത്തിയാക്കുന്നതായി ചിത്രങ്ങളില്‍ കാണാം. വൈറൽ ഫോട്ടോകളില്‍ പെൺകുട്ടികളുടെ കൈയിൽ ചൂലും ബക്കറ്റും മഗ്ഗും കാണുവാന്‍ സാധിക്കും….!!

ഈ പെൺകുട്ടികൾ 5, 6 ക്ലാസുകളിലെ വിദ്യാർത്ഥിനികളാണെന്നും ജില്ലയിലെ ചക്ദേവ്പൂർ ഗ്രാമത്തിലുള്ള ഒരു പ്രൈമറി സ്കൂളിൽ പഠിക്കുന്നവരാണെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കൂള്‍ കഴിഞ്ഞതിനു ശേഷം സ്‌കൂളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ പെൺകുട്ടികളെ നിർബന്ധിച്ചുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെൺകുട്ടികൾ ടോയ്‌ലറ്റിന്‍റെ തറ ചൂലുപയോഗിച്ച് വൃത്തിയാക്കുന്നതും ഒരു പെൺകുട്ടി സ്കൂൾ വളപ്പിലെ ഹാൻഡ് പമ്പിൽ നിന്ന് വെള്ളമെടുക്കുന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്. സെപ്റ്റംബർ 20-നാണ് വിവാദമായ ഈ സംഭവം നടക്കുന്നത്.

എന്നാല്‍, വൈകുന്നേരം, സ്‌കൂളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ പെൺകുട്ടികളെ നിർബന്ധിച്ചുവെന്ന റിപ്പോർട്ടുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) നിഷേധിച്ചു. വിദ്യാർത്ഥിനികളുടെ വൈറലായ ഫോട്ടോകളില്‍ ചൂലും മഗ്ഗും കാണുവാന്‍ സാധിക്കും. പെണ്‍കുട്ടികള്‍ ടോയ്‌ലറ്റുകൾ വൃത്തിയാക്കുകയാണ് എന്ന് ചിത്രങ്ങള്‍ തെളിയിയ്ക്കുന്നു. എന്നാല്‍, സംഭവം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭംഗിയായി നിഷേധിക്കുകയായിരുന്നു.

അന്വേഷണത്തിൽ, “പെൺകുട്ടികൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കിയിട്ടില്ലെന്നും മഴയെത്തുടർന്ന് വൃത്തിഹീനമായതിനാൽ പരിസരത്തെ ഹാൻഡ് പമ്പിൽ നിന്ന് വെള്ളമെടുത്ത് ഒഴിക്കുകയായിരുന്നുവെന്നും” ഡിഇഒ സോനം ജെയിൻ പറഞ്ഞു. പെൺകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും സ്‌കൂളിലെ സ്റ്റാഫ് അംഗങ്ങളുടെയും മൊഴി താൻ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ടോയ്‌ലറ്റ് വൃത്തിയാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത് എല്ലാവരും നിഷേധിച്ചുവെന്നും ജെയിൻ പറഞ്ഞു.

അതേസമയം സംസ്ഥാന പഞ്ചായത്ത് മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുകയാണ്. കൂടാതെ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ ഒരു സംഘവും വ്യാഴാഴ്ച സ്‌കൂളിലെത്തിയതായി അധികൃതർ അറിയിച്ചു.

സംഭവം വളരെ ഗൗരവമായി കാണുന്നുവെന്നും പ്രശ്നം അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments