ഓണക്കാലത്ത് 12 കിലോ പഴകിയ ഇറച്ചി, 20 കിലോ മീൻ, 108 പാക്കറ്റ് പാൽ എന്നിവ പിടിച്ചു; 16 കടകൾ അടപ്പിച്ചു

0
80

ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയത് വ്യാപക പരിശോധനകളിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 2,977 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 418 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി. 246 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. വൃത്തിഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് അടപ്പിച്ചത്.

108 പാക്കറ്റ് കേടായ പാല്‍, 12 കിലോ ഇറച്ചി, 20 കിലോ മത്സ്യം, 64 കിലോ കേടായ പഴങ്ങളും മറ്റ് ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടെ പിടിച്ചെടുത്ത് നശിപ്പിച്ചു. പാലിന്റെ 120 സാമ്പിളുകള്‍, നെയ്യ്, പയര്‍, പരിപ്പ്, ശര്‍ക്കര, വെളിച്ചെണ്ണ, ചിപ്‌സ്, പലഹാരങ്ങള്‍ തുടങ്ങിയവയുടെ 1,119 സാമ്പിളുകൾ എന്നിവ പരിശോധനയ്ക്കായി ശേഖരിച്ച് ലാബില്‍ അയച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.