ശാരീരിക പരിമിതികളുടെ പേരിൽ സ്വകാര്യ സ്കൂൾ മാനേജ്മെൻറ് അഡ്മിഷൻ നിഷേധിച്ചു

0
42

ശാരീരിക പരിമിതികളുടെ പേരിൽ സ്വകാര്യ സ്കൂൾ മാനേജ്മെൻറ് മൂന്നാം ക്ലാസുകാരിക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി. കോട്ടയം പേരൂർ സ്വദേശിയായ വിദ്യാർത്ഥിനിയുടെ കുടുംബമാണ് ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഐ സി എസ് ഇ സ്കൂളിനെതിരെ ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയത്. എന്നാൽ കുട്ടിക്ക് അഡ്മിഷൻ നിഷേധിച്ചിട്ടില്ലെന്നാണ് സ്കൂൾ മാനേജ്മെൻറിൻറെ വിശദീകരണം.

അമ്മ ചേർത്ത് പിടിച്ചെങ്കിലേ ആദ്യ മോൾക്ക് നടക്കാനാവൂ. ഞരമ്പുകളെ ബാധിക്കുന്ന ഹൈപ്പർ ടോണിയ എന്ന രോഗത്തിന് ജനിച്ച നാൾ മുതൽ ചികിൽസയിലാണ് ഈ മൂന്നാം ക്ലാസുകാരി. ഈ ശാരീരിക അവസ്ഥ ഒഴിച്ചു നിർത്തിയാൽ ആൾ മിടുക്കിയാണ്. പക്ഷേ ഈ ശാരീരിക പരിമിതിയുടെ പേരിൽ കുഞ്ഞിന് ഏറ്റുമാനൂർ മാടപ്പാട് പ്രവർത്തിക്കുന്ന എസ് എം വി പബ്ലിക് സ്കൂൾ പ്രവേശനം നിഷേധിച്ചെന്നാണ് ആദ്യയുടെ മാതാപിതാക്കളുടെ പരാതി. മാതാപിതാക്കളുടെ ജോലിയുടെ സൗകര്യാർത്ഥമാണ് ആദ്യയെ ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്. പക്ഷേ എസ് എം വി പബ്ലിക് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

എന്നാൽ കുട്ടിയെ ഒന്നാം ക്ലാസിൽ ചേർക്കാനായി ഇതേ സ്കൂളിൽ മുമ്പ് സമീപിച്ചപ്പോഴും മോശം അനുഭവമാണ് ഉണ്ടായതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. എന്നാൽ ഈ വർഷത്തെ അഡ്മിഷൻ നടപടികൾ അവസാനിച്ചതിനാൽ മാത്രമാണ് കുട്ടിയ്ക്ക് പ്രവേശനം നൽകാതിരുന്നതെന്ന് സ്കൂൾ മാനേജ്മെൻറ് വിശദീകരിച്ചു. അടുത്ത വർഷം അഡ്മിഷന് പരിഗണിക്കുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയതാണെന്നും സ്കൂൾ മാനേജർ പ്രതികരിച്ചു. സ്കൂളിൽ ഭിന്നശേഷിക്കാരായ ഒട്ടേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നും എസ് എം വി പബ്ലിക് മാനേജ്മെൻറ് അവകാശപ്പെട്ടു.