സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയിൽ ഹാജരായി

0
30

സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയിൽ ഹാജരായി. ബിഹാറിലെ മുസാഫർപൂറിലുള്ള എംപി എംഎൽഎ കോടതിയിലാണ് യുവതി ഹാജരായത്. 80 വയസുകാരിയായ ബാഡ്മി ദേവി എന്ന സാക്ഷിയാണ് ഹാജരായത്. മാധ്യമപ്രവർത്തകനായ രാജേന്ദ്രോ രഞ്ജന്റെ കൊലപാതക കേസിലെ പ്രധാന സാക്ഷിയാണിവർ. ഇവർ മരിച്ചെന്ന് നേരത്തെ സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. വോട്ടർ ഐഡി കാർഡും പാൻ കാർഡും ഉൾപ്പെടെ ബാഡ്മി ദേവി കോടതിയിൽ ഹാജരാക്കി.

2016 മെയ് 13നാണ് ഹിന്ദുസ്താൻ പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന രഞ്ജൻ സിവ ടൗണിലെ പച്ചക്കറി മാർക്കറ്റിൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. തുടർന്ന് കേസിലെ പ്രധാന സാക്ഷിയായ ബാഡ്മി ദേവിയെ വിസ്തരിക്കണമെന്ന ആവശ്യത്തിൽ കോടതി ഇവർക്ക് സമൻസ് അയക്കുകയായിരുന്നു. എന്നാൽ ബാഡ്മി ദേവി മരിച്ചെന്ന് കാണിച്ച് സിബിഐ മെയ് 24 കോടതിയിൽ ഡെത്ത് വേരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചു.

താൻ മരിച്ചുവെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചിരിക്കുകയാണെന്നത് പത്രവാർത്തകളിലൂടെയാണ് ബാഡ്മി ദേവി അറിയുന്നത്. തൊട്ടുപിന്നാലെ ബാഡ്മി കോടതിയിലെ സമീപിച്ചു. ആ സമയം കസേര ടോലിയിലെ വീട്ടിലായിരുന്നു ബാഡ്മി. കേസിൽ തന്നെ സിബിഐ പ്രധാസാക്ഷിയാക്കിയെങ്കിലും ആരും തന്നെ കാണാനോ തന്റെ മൊഴിയെടുക്കാനോ വന്നില്ലെന്ന് ബാഡ്മി ദേവി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.