Wednesday
17 December 2025
31.8 C
Kerala
HomeKeralaതൃക്കാക്കരയിൽ അവസാനഘട്ട പ്രചാരണം; മുഖ്യമന്ത്രി ഇന്നു മുതൽ മണ്ഡലത്തിൽ

തൃക്കാക്കരയിൽ അവസാനഘട്ട പ്രചാരണം; മുഖ്യമന്ത്രി ഇന്നു മുതൽ മണ്ഡലത്തിൽ

കൊച്ചി: തൃക്കാക്കരയിലെ അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് മുതൽ മണ്ഡലത്തിലുണ്ടാകും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ നേരിട്ടത്തിയത്തോടെ ബിജെപി ക്യാമ്പും ആവേശത്തിലാണ്. ഉപതെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് 8 ദിവസങ്ങളാണ്. തെരഞ്ഞെടുപ്പ് ഏകോപനം നേരിട്ടു നടത്താനാണ് മുഖ്യമന്ത്രി പിണറായി എത്തുന്നത്. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്താകും മുഖ്യമന്ത്രി പ്രചാരണം ഏകോപിപ്പിക്കുക. ഭരണപരമായ അത്യാവശ്യമുണ്ടെങ്കിൽ മാത്രം തിരുവനന്തപുരത്തേക്ക് മടങ്ങും. ഇന്ന് മുതൽ 27 വരെ മണ്ഡലത്തിലെ കൺവെൻഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

മന്ത്രിമാരും മറ്റു മുതിർന്ന നേതാക്കളും മണ്ഡലത്തിലെ ഓരോ വോട്ടർമാരെയും നേരിൽ കണ്ട് വോട്ടു തേടുകയാണ്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ദിവസങ്ങളായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഇടതു സർക്കാരിന്റെ നയവ്യതിയാനങ്ങളും വികസന മുരടിപ്പും ഉൾപ്പടെ വീടുകളിൽ നേരിട്ടെത്തി നേതാക്കൾ വിശദീകരിക്കുന്നു. 25 ഓടെ എല്ലാ ഘടകകക്ഷി നേതാക്കളും മണ്ഡലത്തിൽ നേരിട്ടെത്തും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ടത്തിയതോടെ എൻഡിഎ ക്യാമ്പിനും ആത്മവിശ്വാസം നൽകിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെല്ലാം എത്തുന്നതോടെ സംസ്ഥാനത്തിന്റെ മുഴുവൻ ശ്രദ്ധയും തൃക്കാകരയിലേക്ക് പൂർണമായും കേന്ദ്രീകരിക്കും. സർക്കാരിന്റെ മികവുയർത്തി നൂറു തികയ്ക്കാൻ ഇടതു ക്യാമ്പ് ശ്രമിക്കുമ്പോൾ പിടി തോമസിന്റെ മണ്ഡലം നിലനിർത്തുക എന്ന അഭിമാന ലക്ഷ്യമാണ് യുഡിഎഫിനുള്ളത്. ജനക്ഷേമ സഖ്യവും നിലപാട് പ്രഖ്യാപിച്ചതോടെ ഇടവേളയിലെ സസ്പെൻസുകൾ അവസാനിച്ചു. ഇനി തെരഞ്ഞെടുപ്പെന്ന അവസാന സസ്പെൻസിനുള്ള കാത്തിരിപ്പാണ്.

RELATED ARTICLES

Most Popular

Recent Comments