ലീഗിൽ ഇനി ഹരിതയില്ല

0
37

 

എംഎസ്‌എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മിഷനില്‍ നല്‍കിയ ലൈംഗികാധിക്ഷേപ പരാതി പിന്‍വലിക്കാത്തതിനെത്തുടർന്ന് വനിതാ വിഭാഗമായ ‘ഹരിത’യുടെ സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു. ലീഗ് ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. എംഎസ്എഫ് നേതാക്കളില്‍ നിന്ന്‌ ലൈംഗികാധിക്ഷേപം നേരിട്ടവര്‍ വനിതാകമീഷനില്‍ പരാതി നല്‍കിയതിനാണ് നടപടി.
കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതാക്കള്‍ നടത്തിയിരിക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു. 2018 ല്‍ രൂപീകരിച്ച നിലവിലെ ഹരിത കമ്മിറ്റി കാലഹരണപ്പെട്ടതാണ്. ഒരു വര്‍ഷം മാത്രമാണ് കമ്മിറ്റിയുടെ കാലാവധി. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും സലാം പറഞ്ഞു. വനിതാ കമീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം പലവട്ടം ആവശ്യപ്പെട്ടിട്ടും ഹരിതാ നേതാക്കള്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹരിത പിരിച്ചുവിടാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്.
ജൂണ്‍ 22 ന് കോഴിക്കോട്ട് എംഎസ്‌എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ. നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത നേതാക്കള്‍ വനിത കമ്മിഷനില്‍ പരാതി നല്‍കിയത്. ലീഗ് നേതൃത്വത്തിന് ആദ്യം പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയത്.