കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. രാവിലെയോടെയാണ് റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡിൽ പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വലിയ പാറക്കഷ്ണങ്ങളും മണ്ണും റോഡിൽ പതിച്ചിരിക്കുകയാണ്. ഗതാഗതം പൂർണമായും സ്തംഭിച്ചു.
രാവിലെ ഏഴ് മണിയോടെയാണ് കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ഗ്യാപ് റോഡിൽ മണ്ണിടിച്ചലുണ്ടായത്. സമീപത്തെ മലയിടിഞ്ഞ് പാറക്കല്ലടക്കം റോഡിൽ പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ റോഡിന്റ വീതി കൂട്ടിയിരുന്നു.
റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി പറപൊട്ടിക്കുകയും മണ്ണുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഗ്യാപ് റോഡിൽ മണ്ണിടിച്ചൽ ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരവധി തവണ മണ്ണിടിച്ചൽ ഉണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം ജില്ലാ ഭരണകൂടം ഒഴിവാക്കിയിരുന്നു. ഇപ്പോൾ റോഡിന്റ വീതി വർധിപ്പിക്കുന്ന പണികൾ കഴിഞ്ഞെങ്കിലും മഴക്കാലത്ത് മണ്ണിടിച്ചിൽ തുടരുകയാണ്.
