കാണാതായ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നത് ഗുണമേന്മയില്ലാത്ത വിഡിയോ ഗെയിം കണ്‍ട്രോളര്‍

0
49

ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ കാണാതായ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നത് തീരെ ഗുണമേന്മയില്ലാത്ത വിഡിയോ ഗെയിം കണ്ട്രോളര്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്. ആമസോണില്‍ നിന്നും വെറും 3757 രൂപയ്ക്ക് വാങ്ങിയ വിഡിയോ ഗെയിം കണ്‍ട്രോളര്‍ ഉപയോഗിച്ചാണ് ഈ മുഴുവന്‍ മുങ്ങിക്കപ്പലും നിയന്ത്രിച്ചിരുന്നതെന്നാണ് ഒരു ഓണ്‍ബോര്‍ഡ് വിഡിയോ വ്യക്തമാക്കുന്നത്.

ചില അറ്റാച്ച്‌മെന്റുകള്‍ കൊണ്ട് അപ്‌ഗ്രേഡ് ചെയ്ത ലോജിടെക് F710 ആണ് മുങ്ങിക്കപ്പലിനെ നിയന്ത്രിച്ചിരുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. സമുദ്രത്തിലേക്ക് 3800 മീറ്റര്‍ ഡൈവ് ചെയ്യുന്നതിന് ഇത് തീരെ പര്യാപ്തമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മുങ്ങിക്കപ്പലിന്റെ അവസാന ദൗത്യത്തിനും പൂര്‍ണമായി ഉപയോഗിച്ചിരുന്നത് ഇതേ ഗെയിം കണ്ട്രോളര്‍ ആയിരുന്നോ എന്ന് പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. കപ്പലിലുള്ള ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ വഴികളും തേടുന്നതായി കമ്പനി അറിയിച്ചു.

അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തില്‍ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ). ഒരു സബ്‌മെര്‍സിബിളില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്‌പേര്‍ട്ടുകള്‍ക്ക് ഒപ്പം മൂന്നു സഞ്ചാരികള്‍ ഒരു മുങ്ങികപ്പയില്‍ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂര്‍ സമയമെടുക്കും.

1912 ഏപ്രില്‍ 15 ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയ്ക്കിടെ മഞ്ഞുമലയില്‍ ഇടിച്ച് വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ കപ്പലായിരുന്നു ആര്‍എംഎസ് ടൈറ്റാനിക്. കപ്പലിലുണ്ടായിരുന്ന 2224 പേരില്‍ 1500 ലധികം പേരുടെ മരണം രേഖപ്പെടുത്തി. 1985-ലാണ് കപ്പലിന്റെ അവശിഷ്ടം സമുദ്രത്തില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന്, ധാരാളം പര്യവേക്ഷണ പദ്ധതികള്‍ ടൈറ്റാനിക്കിന്റെ ചുറ്റിപറ്റി നടന്നിരുന്നു.