ഉത്തരാഖണ്ഡ് ജോഷിമഠിലെ വിള്ളലിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി സർക്കാർ

0
108

ഉത്തരാഖണ്ഡ് ജോഷിമഠിലെ വിള്ളലിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി സർക്കാർ. ദുരന്തബാധിത മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. മിന്നൽ പ്രളയം നേരിടുന്നതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതി കേന്ദ്രം രൂപീകരിച്ചു.

600 കുടുംബങ്ങളിലായി 3000 ത്തോളം ആളുകളെയാണ് ഭൗമ പ്രതിഭാസത്തെ തുടർന്ന് ദുരന്ത മേഖലയിൽ നിന്ന് മാറ്റേണ്ടത്. നടപടി ദ്രുതഗതിയിൽ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററും രംഗത്തിറക്കും. 2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മേഖലകളിൽ ഒന്നാണ് ജോഷിമഠ് .തുടർച്ചയായി ഭൂചലനവും മണ്ണിടിച്ചിലും തുടർന്നുണ്ടാകുന്ന മിന്നൽ പ്രളയം നേരിടുന്നതിനെക്കുറിച്ച് പഠിക്കാനാണ് ജലശക്തി മന്ത്രാലയം സമിതി രൂപീകരിച്ചത്.

വനം – പരിസ്ഥിതി മന്ത്രാലയം ,ദേശീയ ജല കമ്മീഷൻ,ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ,ഗംഗ ശുചീകരണ മിഷനിലെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമിതി .മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.9 വാർഡുകളിലാണ് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചത്.പ്രദേശത്തെ മിക്ക റോഡുകളിലും വിള്ളൽ രൂപപ്പെട്ടു.നടക്കാൻ പോലും പ്രയാസമുണ്ടാകുന്ന സ്ഥിതിയിൽ ദിവസം കഴിയുന്തോറും വിള്ളൽ വലുതാകുന്നതായി നാട്ടുകാർ ആശങ്ക അറിയിച്ചു.താൽക്കാലിക പരിഹാരത്തിനൊപ്പം ദീർഘകാല അടിസ്ഥാനത്തിലുള്ള പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.