കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

0
36

കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മാർച്ച് 4ന് വൈകുന്നേരം 5.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൺസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിനെ സംബന്ധിച്ച് വലിയൊരു മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പി.എം.എസ്.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ ബ്ലോക്കിൽ 6 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 195.93 കോടി രൂപ (കേന്ദ്രം – 120 കോടി, സംസ്ഥാനം – 75.93 കോടി) ചെലവഴിച്ചതാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. 7 നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആക്‌സിഡന്റ് ആന്റ് എമർജൻസി കെയർ, 6 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, 500 കിടക്കകൾ, 19 ഓപ്പറേഷൻ തിയേറ്ററുകൾ, 10 തിവ്ര പരിചരണ യൂണിറ്റുകൾ, ഐ.പി.ഡി., ഫാക്കൽറ്റി ഏരിയ, സി.ടി., എം.ആർ.ഐ, ഡിജിറ്റൽ എക്‌സ്‌റേ, സി.സി. ടി.വി. സംവിധാനം, ഡേറ്റാ സംവിധാനം, പി.എ. സിസ്റ്റം, ലിഫ്റ്റുകൾ എന്നീ സംവിധാനങ്ങൾ ഈ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും. കാർഡിയോ വാസ്‌കുലർ ആന്റ് തൊറാസിക് സർജറി, എമർജൻസി മെഡിസിൻ, പ്ലാസ്റ്റിക് സർജറി, യൂറോളജി ആന്റ് റീനൽ ട്രാൻസ്പ്ലാന്റ് സർജറി, ന്യൂറോ സർജറി, സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി എന്നിവയാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ. 190 ഐസിയു കിടക്കകളിൽ 20 കിടക്കകൾ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മൾട്ടി ഓർഗർ ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകൾ കിഡ്ണി ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകൾ തലയ്ക്ക് പരിക്കേറ്റവർക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന സർക്കാർ മെഡിക്കൽ കോളേജിൽ ഒന്നാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്. കേരളത്തിലെ രണ്ടാമത്തെ മെഡിക്കൽ കോളേജായി 1957 ലാണ് ഈ മെഡിക്കൽ കോളേജ് സ്ഥാപിതമായത്. കോഴിക്കോട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലെ 270 ഏക്കർ വിസ്തൃതിയിൽ ഈ ക്യാമ്പസ് വ്യാപിച്ച് കിടക്കുന്നു. കേരളത്തിലെ 6 ജില്ലകളിലെ രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. 1966 ൽ ആരംഭിച്ച പ്രധാന ആശുപ്രതിയിൽ 1183 കിടക്കകളുണ്ട്. കൂടാതെ മാതൃശിശു സംരക്ഷണ കേന്ദ്രം (610 കിടക്കകൾ), സാവിത്രി സാബു മെമ്മോറിയൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (101 കിടക്കകൾ), നെഞ്ചുരോഗ ആശുപ്രതി (100 കിടക്കകൾ), സൂപ്പർ സ്‌പെഷ്യാലിറ്റി കോംപ്ലക്‌സ്, സോണൽ ലിംഫ് ഫിറ്റിംഗ് സെന്റർ, ദന്തൽ കോളേജ്, നഴ്‌സിംഗ് കോളേജ്, ഫാർമസി കോളേജ്, ത്രിതല കാൻസർ സെന്റർ എന്നിവ പിന്നീട് സ്ഥാപിച്ചു.

250 എം.ബി.ബി.എസ്. സീറ്റുകളുണ്ട്. 25 വിഷയങ്ങളിൽ ബിരുദാനന്ത ബിരുദ പഠനസൗകര്യങ്ങളും 10 വിഭാഗങ്ങളിലായി സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകളുമുണ്ട്. വൃക്ക മാറ്റിവെക്കൽ ഉൾപ്പെടെയുള്ള ആധുനിക സ്‌പെഷ്യാലിറ്റി സേവനങ്ങൾ, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാൾട്ട് തെറാപ്പി, ലീനിയർ ആക്‌സിലറേറ്റർ, പെറ്റ്‌സ്‌കാൻ എന്നീ സൗകര്യങ്ങളുമുണ്ട്. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി ഫാമിലി മെഡിസിൻ, എമർജൻസി മെഡിസിൻ കോഴ്‌സുകൾ ആരംഭിച്ചത് കോഴിക്കോട് മെഡിക്കൽ കോളജിലാണ്.