ഏഹ്‌സാൻ ജാഫ്രിയുടെ ഓർമദിനം; നിയമസഭയിൽ സി.പി.ഐ.എം എംഎൽഎയുടെ വിമർശനത്തിന് പിന്നാലെ ഫെസ്ബുക്ക് പോസ്റ്റിട്ട് കെ സുധാകരൻ

0
60

ഏഹ്‌സാൻ ജാഫ്രിയുടെ ഓർമദിനം മറന്ന കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം എംഎൽഎ സി. എച്ച് കുഞ്ഞമ്പു രംഗത്തു വന്നതോടെ ഫെസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിട്ട് കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരൻ. എന്നാൽ സുധകാരൻ നൽകിയ ട്വീറ്റിൽ കൊലപാതകികളായ സംഘപരിവാറിനെക്കുറിച്ച് സൂചന പോലും നൽകിയില്ല. വിമർശനം ഉയർന്നപ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റിൽ സംഘപരിവാർ എന്ന് ചേർത്തു.
ഗുജറാത്ത് വംശഹത്യയിൽ സംഘപരിവാർ അക്രമികൾ ചുട്ടുകൊന്ന കോൺഗ്രസ് എം.പിയായിരുന്നു ഏഹ്‌സാൻ ജാഫ്രി. സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു.

കോൺഗ്രസ് ആസ്ഥാനത്തോ രാജ്യത്താകെയുള്ള കോൺഗ്രസ് ഓഫീസുകളിലോ ഇസ്‌ഹാൻ ജാഫ്രിയുടെ രക്തസാക്ഷിത്വ ദിനത്തിന് യാതൊരു പരിഗണനയും ലഭിച്ചില്ല. സംഘപരിവാർ കലാപകാരികൾ ചുട്ടുകൊന്ന നേതാക്കളെ ഓർക്കാൻ മറന്ന കോൺ​ഗ്രസ് നേതൃത്വം ഔ​ദ്യോ​ഗിക ഫെയ്‌സ്‌ബുക്ക് പേജിൽ മറ്റ് നേതാക്കളുടെ ഓർമ്മക്കുറിപ്പുകൾ പങ്കുവെക്കാൻ മറന്നില്ല. ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, സ്വാതന്ത്ര്യ സമര സേനാനി കമലാ നെഹ്‌റു, കർണാടക മുൻ മുഖ്യമന്ത്രി വീരേന്ദ്ര ബസപ്പ പാട്ടീൽ എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ ഔദ്യോ​ഗിക ഫെയ്‌സ്‌‌‌‌‌‌ബുക്ക് പേജിൽ ഇടംനേടി.

2002 ഫെബ്രുവരി 28 ന് സംഘപരിവാർ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ ഏഹ്‌സാൻ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികൾ അഭയം തേടിയെത്തിയത്. പ്രാണരക്ഷാർത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാൻ ഭരണകൂടം തയ്യാറായില്ല. തുടർന്ന് സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു. വംശഹത്യാക്കാലത്ത് ഗുജറാത്തിൽ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്.