ഏഹ്‌സാൻ ജഫ്രിയുടെ ഓർമ്മ കുറിപ്പ് പോലുമില്ലാതെ കോണ്‍ഗ്രസ് നേതാക്കൾ

0
100

ഗുജറാത്ത് വംശഹത്യയിൽ വെന്തില്ലാതായ കോൺഗ്രസ് എംപി ഏഹ്‌സാൻ ജാഫ്രിയുടെ ഓർമദിനപോലും മറന്ന് കോൺ​ഗ്രസ്. സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു.

കോൺഗ്രസ് ആസ്ഥാനത്തോ രാജ്യത്താകെയുള്ള കോൺഗ്രസ് ഓഫീസുകളിലോ ഇസ്‌ഹാൻ ജാഫ്രിയുടെ രക്തസാക്ഷിത്വ ദിനത്തിന് യാതൊരു പരിഗണനയും ലഭിച്ചില്ല. സംഘപരിവാർ കലാപകാരികൾ ചുട്ടുകൊന്ന നേതാക്കളെ ഓർക്കാൻ മറന്ന കോൺ​ഗ്രസ് നേതൃത്വം ഔ​ദ്യോ​ഗിക ഫെയ്‌സ്‌ബുക്ക് പേജിൽ മറ്റ് നേതാക്കളുടെ ഓർമ്മക്കുറിപ്പുകൾ പങ്കുവെക്കാൻ മറന്നില്ല. ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, സ്വാതന്ത്ര്യ സമര സേനാനി കമലാ നെഹ്‌റു, കർണാടക മുൻ മുഖ്യമന്ത്രി വീരേന്ദ്ര ബസപ്പ പാട്ടീൽ എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ ഔദ്യോ​ഗിക ഫെയ്‌സ്‌‌‌‌‌‌ബുക്ക് പേജിൽ ഇടംനേടി.

ബിബിസി ഡോക്യുമെന്ററി വിവാദമൊക്കെ ആളിക്കത്തുന്ന ഈ കാലത്ത് കോൺഗ്രസ് രാഷ്ട്രീയമായി കൂടി മറന്നുപോകാൻ പാടില്ലാത്ത ഒരു പേരുതന്നെയായിരുന്നു ജാഫ്രിയുടേത്. സ്വന്തം നേതാവിന്റെ രക്തസാക്ഷി ദിനം കോൺ​ഗ്രസ് മറന്നെങ്കിലും എഹ്‌സാൻ ജാഫ്രിയുടെ ഓർമക്കുറിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ചു. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നൽകിയവർക്കെതിരെ ഏഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവർഷം കഴിഞ്ഞിരിക്കുന്നു. ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു- മുഖ്യമന്ത്രി കുറിച്ചു.

2002 ഫെബ്രുവരി 28 ന് സംഘപരിവാർ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ ഏഹ്‌സാൻ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികൾ അഭയം തേടിയെത്തിയത്. പ്രാണരക്ഷാർത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാൻ ഭരണകൂടം തയ്യാറായില്ല. തുടർന്ന് സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു. വംശഹത്യാക്കാലത്ത് ഗുജറാത്തിൽ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്.

സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. സംഘപരിവാറിന്റെ ആക്രമണോത്സുക വർഗ്ഗീയതയ്‌ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടാൻ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഏഹ്‌സാൻ ജഫ്രിയുടെ സ്മരണയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.