ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടു; ഇന്ന് ഏഹ്‌സാൻ ജഫ്രിയുടെ ഓർമദിനം

0
121

ഗുജറാത്ത് വംശഹത്യയിൽ വെന്തില്ലാതായ കോൺഗ്രസ് എം.പി. ഏഹ്‌സാൻ ജാഫ്രിയുടെ ഓർമദിനം ഫേസ്ബുക്കിൽ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നൽകിയവർക്കെതിരെ ഏഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവർഷം കഴിഞ്ഞിരിക്കുന്നു. ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു- മുഖ്യമന്ത്രി എഴുതുന്നു

2002 ഫെബ്രുവരി 28 ന് സംഘപരിവാർ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ ഏഹ്‌സാൻ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികൾ അഭയം തേടിയെത്തിയത്. പ്രാണരക്ഷാർത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാൻ ഭരണകൂടം തയ്യാറായില്ല. തുടർന്ന് സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു. വംശഹത്യാക്കാലത്ത് ഗുജറാത്തിൽ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്.

സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. സംഘപരിവാറിന്റെ ആക്രമണോത്സുക വർഗ്ഗീയതയ്‌ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടാൻ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഏഹ്‌സാൻ ജഫ്രിയുടെ സ്മരണയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.