സർവകലാശാലകളിൽ നിന്ന് പെൺകുട്ടികളെ വിലക്കിയതിൽ വിശദീകരണവുമായി താലിബാൻ

0
51

സർവകലാശാലകളിൽ നിന്ന് പെൺകുട്ടികളെ വിലക്കിയതിൽ വിശദീകരണവുമായി താലിബാൻ. സ്ത്രീകളുടെ അവകാശങ്ങൾക്കല്ല പ്രാധാന്യമെന്ന് താലിബാൻ പ്രതികരിച്ചു. ശരീഅത്ത് നിയമം അനുസരിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. സ്ത്രീകൾക്കുള്ള അവകാശങ്ങൾക്ക് പ്രാധാന്യമില്ല എന്നും താലിബാൻ വ്യക്തമാക്കി. താലിബാൻ വക്താവ് സബീബുള്ള മുജാഹിദാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

അഫ്ഗാനിസ്താനിൽ സ്ത്രീകളെ ചികിത്സിക്കരുതെന്ന് പുരുഷ ഡോക്ടർമാരോട് താലിബാൻ സർക്കാർ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ ആശുപത്രികളിലും പരിശോധന നടത്തുമെന്നും വാർത്താ ഏജൻസിയായ WION-ന്റെ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു.

പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിംഗ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്‌ടറേറ്റിന്റേതാണ് ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം പുരുഷ ഡോക്ടർമാരെ സന്ദർശിക്കാൻ സ്ത്രീകളെ അനുവദിക്കില്ല. സ്ത്രീകൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതോടെ വനിതാ ഡോക്‌ടർമാർ രൂപപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്. വനിതാ ഡോക്ടർമാരുടെ കുറവുമൂലം അസുഖം ബാധിച്ച സ്ത്രീകൾ മരണഭീഷണിയിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പെൺകുട്ടികളെ സർവകലാശാലകളിൽ നിന്ന് വിലക്കിയതിൽ നേരത്തെ തന്നെ താലിബാൻ വിശദീകരണം നൽകിയിരുന്നു പെൺകുട്ടികളോട് ഹിജാബ് ധരിക്കാൻ നിർദേശിച്ചിട്ടും അവർ അത് പാലിച്ചില്ലെന്നും വിവാഹത്തിന് പോകുന്നതുപോലെയാണ് അവർ സർവകലാശാലകളിലെത്തുന്നതെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീം അഫ്ഗാൻ ആർടിഐയോട് പറഞ്ഞു.

എഞ്ചിനീയറിംഗും അഗ്രികൾച്ചറും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പെൺകുട്ടികൾ തെരഞ്ഞെടുക്കുന്നത്. ഇത് അഫ്ഗാൻ സംസ്‌കാരത്തിന് യോജിക്കുന്നതല്ല. പെൺകുട്ടികൾ പഠിക്കണം. പക്ഷേ ഇസ്ലാമും അഫ്ഗാൻ സംസ്‌കാരവും അനുവദിക്കാത്ത മേഖലകളിലേക്ക് പെൺകുട്ടികൾ കടക്കരുത്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇടപെടേണ്ടതില്ല എന്നും നേദ മുഹമ്മദ് പറഞ്ഞു.

സർവകലാശാലകളിൽ നിന്ന് പെൺകുട്ടികളെ പുറത്താക്കിയ താലിബാൻ ഭരണകൂടത്തിന്റെ നടപടിയെ ഐക്യരാഷ്ട്രസഭ അപലപിച്ചിരുന്നു. ഇത്തരത്തിലുള്ള നടപടി ലോകരാഷ്ട്രങ്ങൾക്കിയിൽ അഫ്ഗാനെ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കയിലെ യുഎൻ അംബാസഡർ റോബർട്ട് വുഡ് പറഞ്ഞിരുന്നു. ബ്രിട്ടനും നടപടിയെ ശക്തമായി അപലപിച്ചിരുന്നു. താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ അഫ്ഗാനിസ്ഥാന് നൽകിയിരുന്ന സാഹായം വിവിധ രാജ്യങ്ങളും ഏജൻസികളും തടഞ്ഞ് വച്ചിരുന്നു. സ്ത്രീകൾക്ക് വിദ്യഭ്യാസം നിഷേധിച്ചതോടെ വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും തടസ്സപ്പെടാനാണ് സാധ്യത.