ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തവരില്‍ നിന്ന് നഷ്ടപരിഹാരവും പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാച്ചെലവും ഈടാക്കണമെന്ന് ഹൈക്കോടതി

0
10

ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തവരില്‍ നിന്നും അക്രമികളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളുടെ നഷ്ടപരിഹാരവും പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാച്ചെലവും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ബസുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി സര്‍വീസ് തുടങ്ങുന്നതുവരെ ട്രിപ്പുകള്‍ മുടങ്ങിയതിന്റെ നഷ്ടവും ഇവരില്‍ നിന്നും ഈടാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.യില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്.

നഷ്ടപരിഹാരമടക്കമുള്ള തുക എങ്ങനെ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണം. കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഇനി കല്ലെറിയാനൊരുങ്ങുന്നവരുടെ കൈ വിറയ്‌ക്കുന്ന തരത്തിലുള്ള നടപട‌ിയാണ് വേണ്ടത്. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവരുടെ മേല്‍നോട്ടത്തില്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മാത്രമല്ല ഇതു സംബന്ധിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ വിഷയം ഒക്ടോബര്‍ 17 നു വീണ്ടും പരിഗണിക്കും.

ഹര്‍ത്താലില്‍ 70 ബസുകള്‍ തകര്‍ത്തെന്നും 50 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നും കെ.എസ്. ആര്‍.ടി.സി വിശദീകരിച്ചിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ധൈര്യത്തോടെ ജോലിക്കെത്തിയ ജീവനക്കാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇത്തരം സംഭവങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിച്ചേ പറ്റൂ. ഹെല്‍മെറ്റ് ധരിച്ച്‌ ബസ് ഓടിക്കേണ്ടി വന്ന ഡ്രൈവര്‍മാരുടെ ദയനീയാവസ്ഥ കോടതിക്ക് മനസിലാകും. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കര്‍ശന നടപടിയുണ്ടായാലേ ഇത്തരം ആക്രമണങ്ങള്‍ തടയാനാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി