നടൻ പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

0
24

മിമിക്രി, മോണോ ആക്ട് കലാകാരനും ആധ്യാത്മിക പ്രഭാഷകനുമായ പെരുന്താറ്റിൽ ഗോപാലൻ(73 ) അന്തരിച്ചു. നിരവധി പേരാണ് ആദരാഞ്ജലികൾ അറിയിച്ച് രംഗത്തെത്തുന്നത്. തമിഴ് നടൻമാരുടെ ശബ്ദാനുകരണത്തിലൂടെയാണ് പെരുന്താറ്റിൽ ഗോപാലൻ കലാപ്രവർത്തനത്തിന് തുടക്കംകുറിച്ചത്. കൊച്ചിൻ കലാഭവനിൽ വെച്ച് നടന്മാരായ ജയറാം, സൈനുദ്ദീൻ, റഹ്മാൻ, നാരായണൻകുട്ടി എന്നിവരൊടൊപ്പം രണ്ടുവർഷം സംസ്ഥാനത്തും വിദേശത്തും അടക്കം പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇംഗ്ലീഷ് മീഡിയം, ഒരു വടക്കൻ സെൽഫി, കുഞ്ഞനന്തൻ്റെ കട തുടങ്ങിയ സിനിമകളിൽ ഗോപാലൻ അഭിനയിച്ചിട്ടുണ്ട്.

കലാസാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. നർമ്മകലയുടെ മർമ്മം ശരിക്കറിയുന്ന ഗോപാലേട്ടൻ എന്ന ഗോപാലൻ ആക്ഷേപഹാസ്യം കൊണ്ട് ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തു. ഒരുപാട് ശിഷ്യർക്ക് പരിശീലനം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഉയർന്നു വളരാൻ ഒരു പിൻബലം ഇല്ലാതിരുന്നത്കൊണ്ട് സിനിമയിൽ തുടരാൻ കഴിഞ്ഞില്ലെങ്കിലും ഹാസ്യകലാ പ്രകടനം കൊണ്ട് അദ്ദേഹം സഹൃദയരുടെ ഇഷ്ടതാരമായി.

കലോപാസകരായ മലയാളികളുടെ വിപുലമായ സൗഹൃദം ഗോപാലനുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ ഫേസ്ബുക്കിൽ കുറിച്ചു. പ്രയാസങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് എക്കാലവും സംഘപരിവാറിൽ ചേർന്നു നിന്നു.