ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്സ് കമ്ബനിയായ ഫ്ലിപ്കാര്‍ട്ടിന്റെ 2065 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി ചൈനീസ് ടെക്ക് വമ്ബനായ ടെന്‍സെന്റ്

0
77

ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്സ് കമ്ബനിയായ ഫ്ലിപ്കാര്‍ട്ടിന്റെ 2065 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി ചൈനീസ് ടെക്ക് വമ്ബനായ ടെന്‍സെന്റ്.
ഫ്ലിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനായ ബിന്നി ബന്‍സാലില്‍ നിന്നാണ് ടെന്‍സെന്റ് ഓഹരികള്‍ സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക്ക് കമ്ബനികളില്‍ ഒന്നാണ് ടെന്‍സെന്റ്.

ഇന്ത്യയില്‍ നിയന്ത്രണം ഉള്ള കമ്ബനി ആയതിനാല്‍ തങ്ങളുടെ യൂറോപ്യന്‍ സബ്സിഡറി വഴിയാണ് ടെന്‍സെന്റ് ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. ഇതോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്ബനിയുടെ ഓഹരി ഉടമയായി ടെന്‍സെന്റ് മാറി. തനിക്കെതിരായ ആരോപണങ്ങളുടെ അന്വേഷണത്തത്തുടര്‍ന്ന് 2018ല്‍ ബന്‍സാല്‍ ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് രാജി വച്ചിരുന്നു. എന്നാല്‍ ബന്‍സാല്‍ കമ്ബനിയുടെ ഓഹരി ഉടമയായും ബോര്‍ഡ് അംഗമായും തുടര്‍ന്നു.

കമ്ബനിയില്‍ നിന്ന് പുറത്ത് പോകുന്ന സമയം അദ്ദേഹത്തിന്റെ ഓഹരികള്‍ ഏകദേശം 800 ദശലക്ഷം ഡോളറായിരുന്നു. കൂടാതെ 2020 വരെ കമ്ബനിയില്‍ തുടരാമെന്നുള്ള കരാറില്‍ എത്തുകയും ചെയ്തു. 2021 ഒക്ടോബര്‍ 26 നാണ് ടെന്‍സെന്റ് ഫ്ലിപ്കാര്‍ട്ടിന്റെ ഓഹരികള്‍ വാങ്ങിയത്. എന്നാല്‍ നിലവിലെ സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കമായ ഇപ്പോഴാണ് സര്‍ക്കാര്‍ ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

വില്‍പനയ്ക്ക് ശേഷം ഇപ്പോഴും ബന്‍സാലിന്റെ കൈവശം ഫ്ലിപ്കാര്‍ട്ടിന്റെ 1.84 ശതമാനം ഓഹരിയുണ്ട്. അതേസമയം ടെന്‍സെന്റ് ഹോള്‍ഡിംഗ്സിന്റെ അനുബന്ധ സ്ഥാപനമായ ടെന്‍സെന്റ് ക്ലൗഡ് യൂറോപ് ബി വിയ്ക്ക് ഫ്ലിപ്കാര്‍ട്ടില്‍ 0.72 ശതമാനം ഓഹരിയാണുള്ളത്.

അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം ശക്തമാക്കിയിട്ടുണ്ട് എന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്റെ പറഞ്ഞ അതേ സമയത്താണ് ഈ ഇടപാട് നടന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനീസ് കമ്ബനി ആയതിനാല്‍ ടെന്‍സെന്റിന് കുറച്ച്‌ കാലമായി ഇന്ത്യയില്‍ അതിന്റെ സേവനങ്ങള്‍ക്കും ആപ്പുകള്‍ക്കും വിലക്കുകള്‍ നിലവിലുണ്ട്.