പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൌദി അറേബ്യയും ജി.സി.സി സെക്രട്ടറിയേറ്റും

0
87

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൌദി അറേബ്യയും ജി.സി.സി സെക്രട്ടറിയേറ്റും. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും തങ്ങള്‍ ബഹുമാനിക്കുന്ന നിലപാടാണ് തങ്ങളുടെടേതെന്ന് വ്യക്തമാക്കിയ സൌദി വിദേശകാര്യ മന്ത്രാലയം വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവിനെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തു.
ഇന്ത്യയില്‍ ഇസ്ലാം മതത്തോടുള്ള വിദ്വേഷം വര്‍ധിച്ച് വരികയാണെന്ന് ശിരോവസ്ത്രം നിരോധിച്ച സംഭവം ഉദ്ധരിച്ച്‌കൊണ്ട് ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്‌റാഫ് പറഞ്ഞു. ഇന്ത്യന്‍ മുസ്ലിംകളുടെ സുരക്ഷയും അവകാശങ്ങളും അന്തസ്സും സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും, വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബി.ജെ.പി ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. മതവികാരം വ്രണപ്പെട്ടതിനാല്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ അറിയിക്കുകയും ചെയ്തു.