സംസ്ഥാനത്ത് ഇന്നും തീവ്രമഴമുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്;ജാഗ്രതാ നിർദ്ദേശം

0
57

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്.ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.മുന്നറിയിപ്പ് അനുസരിച്ച് വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴയ്‌ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടാണ്. സംസ്ഥാനത്താകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴയ്‌ക്ക് കാരണം. മത്സ്യതൊഴിലാളികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.വ്യാഴാഴ്ച വരെ കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.