അസമിൽ വെള്ളപ്പൊക്കം: മൂന്ന് പേർ മരിച്ചു, ആറ് ജില്ലകളിലെ 94 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ, 125 കോടി രൂപ അനുവദിച്ച് കേന്ദ്രം

0
82

ഗുവാഹട്ടി: അസമിൽ പ്രളയക്കെടുതി വിതച്ച് കനത്ത മഴ. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ആറ് ജില്ലകൾ വെള്ളത്തിനടിയിലായി. ജില്ലകളിലെ 25,000ൽ അധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്. മൂന്ന് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ദിമാ ഹസാവോ ജില്ലയിലെ ഹഫ്‌ലോങ് മേഖലയിലുണ്ടായ മണ്ണിടിച്ചിലിലാണ് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അസമിലും അയൽ സംസ്ഥാനങ്ങളായ മേഘാലയയിലും അരുണാചൽ പ്രദേശിലും തുടർച്ചയായി കനത്ത മഴയാണ് പെയ്യുന്നത്.

ഈ സാഹചര്യത്തിൽ നിരവധി നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും കോപ്പിലി നദിയിലെ വെള്ളം അപകടനില കവിയുകയും ചെയ്തിരുന്നു. ജില്ലയിൽ വെള്ളപ്പൊക്കം രൂക്ഷമായതിനാൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ബോർഖോല മേഖലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് ജില്ലാ ഭരണകൂടം അസം റൈഫിൾസിനെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷപെടുത്തി അസം റൈഫിൾസ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു. മഴയിൽ ദിമ ഹസാവോ ജില്ലയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനാൽ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

കരസേന, പാരാ മിലിട്ടറി സേനകൾ, എസ്ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവർ സംയുക്തമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ഹോജായ്, ലഖിംപൂർ, നാഗോൺ ജില്ലകളിൽ നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും തകർന്നു. അതേസമയം ദുരിതം അനുഭവിക്കുന്ന അസമിന് വെള്ളപ്പൊക്ക നിയന്ത്രണ ഫണ്ടിൽ നിന്നും കേന്ദ്രം 125 കോടി രൂപ അനുവദിച്ചിട്ടുണ്ട്.