ഒമ്പത് മാസത്തിനിടെ 15കാരിയെ 33 പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി, 24 പേർ അറസ്റ്റിൽ

0
16

ഒമ്പത് മാസത്തോളം 15കാരിയെ നിരവധി തവണ കൂട്ടബലാത്സംഗത്തിനിയാക്കിയ സംഭവത്തില്‍ 24 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ പ്രായപൂര്‍ത്തിയാകാത്താവരാണ്. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ 15കാരിയെയാണ് സുഹൃത്തും കൂട്ടുകാരും ചേർന്ന് നിരന്തരം പീഡിപ്പിച്ചത്. കഴിഞ്ഞദിവസം ആശുപത്രി വിട്ടശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ്‌ രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തറിഞ്ഞത്.

ഈ വര്‍ഷം ജനുവരി 29 മുതല്‍ സെപ്റ്റംബര്‍ 22 വരെയായിരുന്നു കൂട്ടബലാത്സംഗം. ജനുവരിയില്‍ ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ വിഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് കാമുകന്‍റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. 33 പ്രതികളില്‍ 24 പേരെ അറസ്റ്റ് ചെയ്തതായും ഇതിൽ മൂന്ന് പേര്‍ക്ക് രാഷ്ട്രീയബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

‘പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ജനുവരിയില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വിഡിയോ കാണിച്ച്‌ ആണ്‍സുഹൃത്ത് തന്നെ വീണ്ടും പീഡനത്തിനിരയാക്കി. ശേഷം അവന്‍റെ കൂട്ടുകാരും പരിചയക്കാരും ചേര്‍ന്ന് നാലോ അഞ്ചോ തവണ വിവിധ സ്ഥലങ്ങളിലായി കൂട്ട ബലാത്സംഗം ചെയ്തു. ഡോംബിവ്ലി, ബദ്ലാപുര്‍, മുര്‍ബാദ്, റാബാലെ എന്നിവിടങ്ങളിലായായിരുന്നു പീഡനം’- അഡീഷനല്‍ കമീഷണര്‍ (ഈസ്റ്റ്) ദത്തേത്ര കരാലെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി അഡീഷനല്‍ കമീഷണര്‍ അറിയിച്ചു.