ശവസംസ്കാരത്തിന് ഉപയോഗിക്കേണ്ട നെയ്യ്‌ കടത്തി, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പിടിയിൽ

0
26

പയ്യാമ്പലത്ത്  കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാനായി ബന്ധുക്കൾ വാങ്ങി നൽകുന്ന നെയ്യുൾപെടെയുള്ള സാധനങ്ങൾ കടത്തിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിലായി. പ്രാദേശികവാസികളാണ് വെളളിയാഴ്ച രാത്രി രണ്ട് യൂത്ത് കെയർ വളണ്ടിയർമാരെ പിടികൂടിയത്. വെള്ളിയാഴ്ച മൃതദേഹം സംസ്ക്കരിക്കാൻ കൊണ്ടു വന്നവർ നൽകിയ നെയ്യാണ് വളണ്ടിയർമാർ കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് മൃതദേഹം കൊണ്ടുവന്നവർ രാത്രി വരെ ശ്മശാനത്ത് നിൽക്കുകയായിരുന്നു. വളണ്ടിയർമാരുടെ നിർദേശപ്രകാരമാണ് ഇവർ നെയ്യ്‌ വാങ്ങി നൽകിയത്. മൃതദേഹം സംസ്കരിക്കുന്നതിന് വളണ്ടിയർമാരുടെ നിർദേശപ്രകാരം നെയ്യ്‌ വാങ്ങി നൽകാറാണ് പതിവ്. എന്നാൽ വാങ്ങി നൽകുന്ന നെയ്യ്‌ മുഴുവനും സംസ്കരിക്കുന്നതിനായി ഉപയോഗിക്കാതെ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കും രാത്രി വളണ്ടിയർമാർ മടങ്ങുമ്പോൾ ഇത് കടത്തുകയാണ് പതിവ്.

രാകേഷിന്റെ ബന്ധുവിന്റെ സംസ്കാരം വെള്ളിയാഴ്ചയാണ് നടന്നത്. അതിനായി  പശുവിൻ നെയ്യും എള്ളെണ്ണയും രാമച്ചവും ഉൾപെടെ ജീവനക്കാർ പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി നൽകി. ഈ സാധനങ്ങൾ സംസ്കാരത്തിന് ഉപയോഗിക്കാതെ ജീവനക്കാർ തന്നെ കൈക്കലാക്കുകയാണെന്ന സംശയം തോന്നിയ നാട്ടുകാർ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകവെ ഇവരെ വാഹനം നിർത്തിച്ച് പരിശോധിച്ചു. നെയ്യും എള്ളെണ്ണയും ഉൾപെടെയുള്ളവ ഇവരുടെ ബാഗിൽ നിന്ന് പിടികൂടിയത്. ദിവസവും ഇത്തരത്തിൽ നെയ്യ്‌ കടത്താറുണ്ടെന്നും മൂന്നും നാലും കുപ്പി ഉണ്ടാകാറുണ്ടെന്നും പരിസര വാസികൾ പറയുന്നു. ശവസംസ്ക്കാര പ്രവൃത്തികൾ ചെയ്തിരുന്ന ഐആർപിസി വളണ്ടിയർമാരെ ഒഴിവാക്കിയാണ് സംസ്ക്കാര ചുമതല കോർപ്പറേഷൻ യൂത്ത് കെയർ വളണ്ടിയർമാരെ താൽക്കാലികമായി നിയമിച്ചുകൊണ്ട് ഏൽപ്പിച്ചത് എന്നും ആക്ഷേപമുണ്ട്.