വി ശിവൻകുട്ടിയ്‌ക്കെതിരെ വ്യാജപ്രചാരണം ; ആഗസ്ത് 3,5 തീയതികളിൽ പ്രതിഷേധ സമരം

0
39

കോടതി വിചാരണ നേരിടുന്നതിന്റെ പേരിൽ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരാഭാസങ്ങൾ അരങ്ങേറുകയാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മന്ത്രിയുടെ സ്വകാര്യ വസതിയിലേക്ക് മാർച്ച് നടത്തുന്നത് അടക്കമുള്ള നടപടികൾ ആണ് ഇവർ സ്വീകരിച്ചത്.

സ്വകാര്യ വസതിയ്ക്ക് മുന്നിൽ സമരം നടത്തുന്നത് അസാധാരണമാണ്. ഇത് അങ്ങേയറ്റം അപലപനീയമാണ്. സ. വി ശിവൻകുട്ടിക്കെതിരായ കേസ് തിരഞ്ഞെടുപ്പിന് മുമ്പ് ഉള്ളതാണ്. മന്ത്രിയായ ശേഷം അദ്ദേഹം ഒരു കേസിൽ പോലും പ്രതിയല്ല. അഴിമതിക്കെതിരെ നിയമസഭയിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള കേസ് സാധാരണനിലയ്ക്ക് നിയമസഭയ്ക്കകത്ത് തന്നെ തീരേണ്ടതുമാണ്. ആ സന്ദർഭത്തിൽ 8 എംഎൽഎമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അതിനുശേഷം പോലീസിനെ ഉപയോഗിച്ച് ക്രിമിനൽ കേസ് എടുത്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സർക്കാരിൻറെ കുല്സിതപ്രവർത്തനമാണ്.

ഒരു കുറ്റത്തിന് 2 ശിക്ഷ സാധാരണ ഉണ്ടാകാറില്ല. നിയമസഭയിൽ വലിയ പ്രതിഷേധം ഇതിനേക്കാൾ രൂക്ഷമായ നിലയിൽ മുൻപും ഉണ്ടായിട്ടുണ്ട്, എംഎൽഎമാരുടെ പേരിൽ നടപടി എടുത്തിട്ടും ഉണ്ടായിരുന്നു. അന്നൊന്നും പോലീസിനെ വിളിച്ചുവരുത്തി നിയമസഭയ്ക്കകത്ത് കേസെടുക്കുന്ന രീതി ഉണ്ടായിട്ടില്ല. ആദ്യമായാണ് അത്തരം ഒരു അസാധാരണ രീതി യുഡിഎഫ് പടച്ചുണ്ടാക്കിയത്. പ്രസ്തുത കേസിൽ വിചാരണ നേരിടണമെന്നാണ് ബഹു. സുപ്രീംകോടതി വിധി, അതിനർത്ഥം കുറ്റം ചെയ്തതായി കോടതി വിധിച്ചു എന്നല്ല. ഇതിന് മുൻപ് വിചാരണ നേരിട്ട മന്ത്രിമാർ ആരും രാജിവെച്ചതായി അറിയില്ല.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരായി മൊഴി കൊടുത്തിട്ടുണ്ട്. കെ ബാബു, സി എൻ ബാലകൃഷ്ണൻ,അടൂർ പ്രകാശ്, അനൂപ് ജേക്കബ്, രഘുചന്ദ്രപാൽ എന്നിവരെല്ലാം മന്ത്രിമാരായിരിക്കെ കോടതിയിൽ വിചാരണ നേരിട്ടവരാണ്. ഇതിൽ പലതും അഴിമതി ആക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു. അവരാരും രാജി വെച്ചില്ല. വി. ശിവൻകുട്ടിയുടെ പേരിലുള്ള കേസ് ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഉള്ളതാണ്. അഴിമതി കേസിൽ അടക്കം പ്രതിയായവർ രാജി വയ്ക്കാത്ത കേരളത്തിൽ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പ്രതിയായ മന്ത്രി രാജി വെക്കണം എന്ന് പറയുന്നത് അങ്ങേയറ്റം അപഹാസ്യമാണ്.

സ. വി.ശിവൻകുട്ടിയെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപിയുടെ ജില്ല പ്രസിഡന്റ് പ്രസ്താവിച്ചതായി മാധ്യമങ്ങളിൽ കണ്ടു. സ. ശിവൻകുട്ടി നേമം നിയോജകമണ്ഡലത്തിന്റെ ജനപ്രതിനിധിയാണ്, ജനപ്രതിനിധിയെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന പ്രഖ്യാപനം ജനാധിപത്യവിരുദ്ധമാണ്. അതിശക്തമായ പ്രസ്ഥാനത്തിന്റെ ഭാഗമാണ് സ. വി ശിവൻകുട്ടി, ജനപ്രതിനിധി എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ബിജെപി ഒരുമ്പെട്ടാൽ ജനങ്ങളെ അണിനിരത്തി അതിശക്തമായി നേരിടുമെന്ന് ഞങ്ങൾ ഓർമ്മപെടുത്തുകയാണ്.

ബിജെപിയും യുഡിഎഫും നടത്തുന്ന ജനാധിപത്യവിരുദ്ധമായ നിലപാടുകളിൽ പ്രതിഷേധിച്ച് ആഗസ്ത് മൂന്നിന് നേമം നിയോജക മണ്ഡലത്തിലും, ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെയും എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടക്കും. ഗ്രാമപഞ്ചായത്ത് വാർഡിൽ അഞ്ച് കേന്ദ്രങ്ങളിലും നഗരസഭാ വാർഡുകളിൽ 15 കേന്ദ്രങ്ങളിലും വൈകിട്ട് 5 മുതൽ 6 വരെ അഞ്ചുപേർ വീതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധ സമരമാണ് നടക്കുന്നത്.