സമാവർത്തി ലിസ്റ്റിലെ വിഷയങ്ങളിലെ ഏകപക്ഷീയമായ നിയമനിർമാണത്തോട്‌ യോജിക്കാനാവില്ല: മുഖ്യമന്ത്രി

0
43

 

സമാവർത്തി ലിസ്റ്റിലുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി ചർച്ച ഒഴിവാക്കി കേന്ദ്രസർക്കാർ ഏകപക്ഷീയമായി നിയമനിർമ്മാണം നടത്തുന്നത് ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്ക് ഒട്ടും നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വിഷയം പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കണമെന്ന് എം.പി.മാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത കാലത്തായി ഫെഡറൽ തത്വങ്ങളെ ലംഘിച്ച് നിരവധി നിയമ നിർമാണങ്ങൾ കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ട്. സമാവർത്തി ലിസ്റ്റിലുള്ള കച്ചവടവും വാണിജ്യം വഴി സംസ്ഥാന ലിസ്റ്റിലുള്ള കൃഷിയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട നാല് നിയമങ്ങൾ സംസ്ഥാനവുമായി ചർച്ചയില്ലാതെ കേന്ദ്രം പാസാക്കിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള കർഷക പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിവച്ചു.

വിദ്യാഭ്യാസരംഗത്തും സംസ്ഥാനതല സവിശേഷതകൾ കണക്കിലെടുക്കാതെ കേന്ദ്രീകരണത്തിന് വഴി തെളിക്കുന്നതും സ്വകാര്യവൽക്കരണത്തിന് ഊന്നൽ നൽകുന്നതുമായ നയരൂപീകരണം നടന്നിട്ടുണ്ട്.
പുതിയ തുറമുഖ ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ എടുത്തുകളയാൻ വ്യവസ്ഥ ചെയ്യുന്നു. വൈദ്യുതി പരിഷ്‌കരണ ബില്ലിന്റെ കാര്യത്തിലും ആരോഗ്യമേഖലയിലെ പരിഷ്‌കരണത്തിലും വലിയ തോതിലുള്ള കേന്ദ്രീകരണമാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കുകയാണ്. ഇതുമായി മുന്നോട്ടുപോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിനു മുന്നിൽ ഉന്നയിക്കണം. ജിഎസ്ടി നഷ്ടപരിഹാരം സമയബന്ധിതമായി നടപ്പിലാക്കാൻ സമ്മർദ്ദം ചെലുത്തണം. വായ്പാ പരിധിയുടെ നിബന്ധനകൾ നീക്കം ചെയ്യണം.

സെക്ടറൽ സ്‌പെസിഫിക്, സ്റ്റേറ്റ് സ്‌പെസിഫിക് ഗ്രാന്റുകൾ അനുവദിക്കുന്ന കാര്യത്തിൽ ഇടപെടണം.ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾക്ക് ചിലവഴിക്കാനുള്ള നിബന്ധനകൾ പരമാവധി ഒഴിവാക്കി ചട്ടങ്ങൾ ലഘൂകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഔദ്യോഗികതലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കുന്നതിന് ഇടപെടണം.

കമ്പനി നിയമം പ്രകാരം സിഎസ്ആറിൽ പെടുന്ന ചെലവുകളിൽ സംസ്ഥാന സർക്കാരുകളുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉൾപ്പെടുന്നില്ല. കേന്ദ്ര സർക്കാരിന്റെ ഫണ്ടുകളും പി എം കെയേഴ്സ് ഫണ്ടും കമ്പനി നിയമത്തിലെ ഷെഡ്യൂൾ 7 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളെയും ഷെഡ്യൂൾ 7 ൽ ഉൾപ്പെടുത്തണം. അത് ചെയ്യാതിരിക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രത്തിൽ കത്തയച്ചിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കാൻ ഇടപെടണം.

പ്രഖ്യാപിച്ച എല്ലാ ദേശീയപാതാ വികസന പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കാൻ ആവശ്യപ്പെടണം. റെയിൽവേ, വിമാനത്താവള വികസന കാര്യങ്ങളും ഉന്നയിക്കണം.മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് കൂടുതൽ വിമാനസർവീസുകൾ അനുവദിക്കണം. മടങ്ങിയെത്തുന്ന പ്രവാസികളുടെ അതിജീവനത്തിന് കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കണം. കോട്ടപ്പുറം – കോഴിക്കോട് ദേശീയ ജലപാതയ്ക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കണം. തീരശോഷണം പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാൻ നടപടിയെടുക്കണം.

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പലതിന്റെയും സൂചനകളാണ് ലക്ഷദ്വീപിൽ കാണുന്നത്. കേരളവുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ഏകകണ്ഠമായി ശക്തമായ പ്രതിരോധം തീർക്കണം. നാടിന്റെ വികസനത്തിന് സഹായകമാകുന്ന നില എല്ലാവരും സ്വീകരിക്കണം. സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ യോജിച്ച നീക്കമുണ്ടാവണമെന്നും പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എം.പി.മാരുടെ യോഗത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.