ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്: തോമസ് ഐസക്

0
38

 

ബിജെപിയുടെ സമരത്തിൽ പ്രവർത്തക ഡിവൈഎഫ്‌ഐയുടെ പ്ലക്കാർഡ് പിടിച്ചത് സോഷ്യൽമീഡിയയിൽ വൈറലാണ്. ബുധനാഴ്ച രാവിലെ വനം കൊള്ളയ്ക്കെതിരെ എന്ന പേരിൽ ബിജെപി ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് അമളി പിണഞ്ഞത്. ‘പെട്രോളിന് സെഞ്ച്വറിയടിച്ചു -പ്രതിഷേധിക്കുക-ഡിവൈഎഫ്ഐ ‘എന്ന പ്ലക്കാർഡായിരുന്നു നഗരസഭാ കൗൺസിലർ പിടിച്ചത്.

ഡിവൈഎഫ്‌ഐയുടെ പ്ലക്കാർഡേന്തിയ ബിജെപി പ്രവർത്തകയുടെ ചിത്രം ട്രോളുകളായും സോഷ്യൽമീഡയയിൽ നിറഞ്ഞു. എന്നാൽ സംഭവത്തിൽ കൗൺസിലറെ ട്രോളുന്നതിൽ അർത്ഥമില്ലെന്നും, രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന പ്രതിഷേധമാണ് അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി എം തോമസ് ഐസക് പറഞ്ഞു.

‘ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ. പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്നതിൽ ആ പ്രവർത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.’-ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്

വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ…

ആറ്റിങ്ങലിൽ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്‌ഐയുടെ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാൻ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്‌ഐയുടെ ഒരു പ്ലക്കാർഡ് ബിജെപി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോൾ വില വർദ്ധനയ്‌ക്കെതിരെയാണ് പ്ലക്കാർഡ്.

ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്. പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്നതിൽ ആ പ്രവർത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.

ആ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല. പെട്രോൾ വില വർദ്ധനയ്‌ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്.ഇത് അല്ലെങ്കിൽ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാൻ ആർക്കെങ്കിലും കഴിയുമോ?