യുപിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലെറിഞ്ഞു : രണ്ടുപേർ അറസ്റ്റിൽ

0
27

യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാർത്ഥനഗർ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ബാൽറാംപൂർ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. ഇതിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോട്ടവാലി മേഖലയിലെ നദിയിലേക്ക് മൃതദേഹം വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിലൊരാൾ പി.പി.ഇ കിറ്റ് ധരിച്ചിരുന്നു.

മേയ് 25നാണ് കൊവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇയാൾ മേയ് 28ന് മരിച്ചു. പ്രേംനാഥിൻറെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കാൻ ബന്ധുക്കൾക്ക് കൈമാറി. എന്നാൽ, സംസ്‌കാരം നടത്താതെ മൃതദേഹം നദിയിൽ ഒഴുക്കുകയായിരുന്നുവെന്ന് ബൽറാംപൂർ മെഡിക്കൽ ഓഫീസർ പറഞ്ഞു.