ലോക പുകയില വിരുദ്ധ ദിനാചരണം ; പുകവലി ഉപേക്ഷിക്കാം കൊവിഡ് തീവ്രാവസ്ഥയിൽ നിന്നും രക്ഷനേടാം: മന്ത്രി വീണാ ജോർജ്

0
34

കോവിഡ് മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ‘പുകയില ഉപേക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരാണ്’ (commit to quit) എന്നതാണ് ഈ വർഷത്തെ സന്ദേശം. കോവിഡ്‌ പശ്ചാത്തലത്തിൽ കൂടിയാണ് ഈ വർഷത്തെ പുകയിലവിരുദ്ധ ദിന സന്ദേശം നിർവചിച്ചിരിക്കുന്നത്.

പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. അതുകൊണ്ടുതന്നെ പുകവലിക്കുന്നവരിൽ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച പുകവലിക്കാരായ രോഗികളിൽ തീവ്രമായ അവസ്ഥയിൽ എത്തുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ലോകമെമ്പാടും 8 ദശലക്ഷം ആൾക്കാർ പുകയില ഉപയോഗത്താൽ മരണപ്പെടുന്നതായും ഇതിൽ 12 ലക്ഷത്തോളം പേർ നിഷ്‌ക്രിയ പുകവലി (Passive Smoking) മൂലമാണ് മരണപ്പെടുന്നതായും ഉള്ളത് ഗൗരവകരമായ സ്ഥിതി വിശേഷമാണ്. പുകയില അത് ഉപയോഗിക്കുന്നവരെ മാത്രമല്ല ഉപയോഗിക്കുന്നവർക്കൊപ്പമുളള സാധാരണ ജനങ്ങളെയും മാരകരോഗത്തിലേക്കും മരണത്തിലേക്കും തളളിവിടുന്നു.

പുകയില ഉപയോഗം കാരണം ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അർബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു. ഇത്തരം ജീവിതശൈലീ രോഗങ്ങളുള്ള കോവിഡ് ബാധിതരിൽ മരണനിരക്ക് കൂടുന്നതിനും കാരണമാകുന്നുണ്ട്. അതിനാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുകയില ഉപയോഗം ഉപേക്ഷിക്കേണ്ടതിന് നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.

കോവിഡ്ബാധ മൂലം വീടുകളിൽ ക്വാറന്റൈനിലും ഐസോലേഷനിവും കഴിയുന്നവർ പുകവലി നിർത്തേണ്ടത് രോഗം മൂർച്ഛിക്കാതിരിക്കാൻ വളരെയെറെ ആവശ്യമാണ്. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ വളരെയധികം ആസക്തി കൂട്ടുന്നതിന് കാരണമാകുന്നതു കൊണ്ടുതന്നെ ഇതിൽ നിന്ന് മോചനം നേടുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണ്.

ഇത്തരത്തിലുള്ള പുകയില ഉപയോഗം നിർത്തുവാൻ ആഗ്രഹിക്കുന്ന എല്ലാ പേർക്കും സഹായത്തിനായി ടെലി കൺസൾട്ടേഷൻ വഴി കൗൺസിലിംഗും മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിന് ഒരു ക്വിറ്റ് ലൈൻ (QUIT LINE) സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മേയ് 31 ന് ലോകപുകയില വിരുദ്ധ ദിനത്തിൽ ക്വിറ്റ് ലൈൻ ആരോഗ്യ വകുപ്പ് മന്ത്രി ജനങ്ങൾക്കായി സമർപ്പിക്കും.

ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 വഴിയാണ് ഈ ക്വിറ്റ് ലൈൻ സജ്ജീകരിച്ചിരിക്കുന്നത്. പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും ഈ ക്വിറ്റ് ലൈനിലൂടെ ഡോക്ടർമാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗൺസിലർമാരുടെയും സേവനങ്ങൾ ഉറപ്പു വരുത്തുന്നു. ആവശ്യമായ രോഗികൾക്ക് ഫാർമക്കോതെറാപ്പിയും ഈയൊരു പരിപാടിയിലൂടെ ഉറപ്പു വരുത്തുന്നുണ്ട്.

രജിസ്റ്റർ ചെയ്യപ്പെടുന്ന ഓരോ വ്യക്തിയെയും തുടർച്ചയായി ഫോളോ അപ്പ് ചെയ്യുകയും ഒരു വർഷത്തിനകം 1000 പേരെയെങ്കിലും പുകയില ഉപയോഗത്തിൽ നിന്നും മോചിപ്പിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

ഇതുകൂടാതെ ഇ-സഞ്ജീവനി പദ്ധതി വഴി പുകയില നിർത്തുന്നതിന് ടെലി കൺസൾട്ടേഷൻ സൗകര്യവും ആരംഭിക്കുന്നതാണ്. ദേശീയ പുകയില നിയന്ത്രണ പദ്ധതി, സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസിക ആരോഗ്യ പദ്ധതി, ജീവിതശൈലീ രോഗനിർണയ പദ്ധതി, തിരുവനന്തപുരം ആർസിസി, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.