വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതി; തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍

0
31

തമിഴ്‌നാട് മുന്‍ മന്ത്രി പീഡനക്കേസില്‍ അറസ്റ്റില്‍. എഐഎഡിഎംകെ നേതാവ് എം മണികണ്ഠനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യന്‍ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നാണ് ഇദ്ദേഹത്തിനൊപ്പം താമസിച്ചിരുന്ന നടിയുടെ പരാതി. അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. രാമനാഥപുരത്തുനിന്നുള്ള പ്രമുഖ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമാണ് മണികണ്ഠന്‍.
മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്‍മന്ത്രിയും പരിചയപ്പെടുന്നത്. ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയെന്നും നടി പറയുന്നു. കാര്യം പുറത്തുപറഞ്ഞാല്‍ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പിന്നീട് നടി പുറത്തുവിട്ടു.