ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ശിവ് സുന്ദർ ദാസ്

0
38

 

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ശിവ് സുന്ദർ ദാസിനെ നിയമിച്ചു. മുൻ പരിശീലകൻ രമേഷ് പവാറിനെ വീണ്ടും പരിശീലകനായി നിയമിച്ചതിനു പിന്നാലെയാണ് ബാറ്റിംഗ് പരിശീലകനെയും ബിസിസിഐ തിരഞ്ഞെടുത്തത്. നേരത്തെ ഇന്ത്യ എ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് ശിവ് സുന്ദർ ദാസ്.

”വനിതാ ദേശീയ ടീമിനൊപ്പം ആദ്യമായാണ് ജോലി ചെയ്യുന്നത്. ആവേശകരമായ ഒരു ദൗത്യമാണത്. ചുമതലയിലേക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇംഗ്ലണ്ടിൽ മത്സരങ്ങൾ കളിച്ചിട്ടുള്ളതുകൊണ്ട് അവിടുത്തെ പിച്ചിനെപ്പറ്റിയൊക്കെ ധാരണയുണ്ട്. ഇപ്പോൾ ഇംഗ്ലണ്ട് പര്യടനത്തിൽ മാത്രമാണ് ശ്രദ്ധ.”- അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്. ശിവ് സുന്ദർ ദാസിനൊപ്പം മുൻ താരം അഭയ് ശർമ്മയെ ഫീൽഡിംഗ് പരിശീലകനായും നിയമിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ താരം കൂടിയായ പവാർ ഡബ്ല്യു വി രാമന് പകരമാണ് രമേഷ് പവാർ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുക. നേരത്തെ, പവാറിനു പകരമാണ് രാമനെ നിയമിച്ചത്. വാർത്താകുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം, പുരുഷ ടീമിന്റെ കൊവിഡ് ടെസ്റ്റ് ബിസിസിഐ നേരിട്ട് നടത്തുമ്പോൾ വനിതാ ടീമിന്റെ ടെസ്റ്റിനുള്ള ചെലവ് അവരവർ തന്നെ വഹിക്കണമെന്ന നിർദ്ദേശം വിവാദത്തിലായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന പുരുഷ, വനിതാ ടീമുകൾക്കാന് ബിസിസിഐ രണ്ട് തരത്തിൽ ടെസ്റ്റ് നടത്തുക.