‘ടൗട്ടെ’ചുഴലിക്കാറ്റായി മാറി ഗോവൻ തീരത്തേക്ക്‌, സംസ്‌ഥാനത്ത്‌ മഴക്കും കടൽ ക്ഷോഭത്തിനും സാധ്യത

0
26

അറബിക്കടലിൽ ലക്ഷദ്വീപിനടുത്ത്‌ രൂപംകൊണ്ട രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം ‘ടൗട്ടെ’ചുഴലിക്കാറ്റായി മാറി ഗോവൻ തീരത്തേക്ക്‌ നീങ്ങും. അതിനാൽ സംസ്‌ഥാനത്ത്‌ പരക്കെ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും ശക്‌തമായ മഴക്കും കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

100 കിലോ മീറ്റർവരെ വേഗതയിൽ വിശുന്ന ചുഴലിക്കാറ്റ്‌ ചൊവ്വഴ്‌ചയോടെ ഗുജറാത്ത്‌ തീരത്ത്‌ എത്തിയേക്കും . ലക്ഷദീപിന്‌ 180 കിലോമീറ്ററും കണ്ണൂർതീരത്തുനിന്ന്‌ 310 കിലോമീറ്ററും അകലെയാണ്‌ ചുഴലിക്കാറ്റ്‌. കൊച്ചി മുതൽ കറാച്ചിവരെ ജാഗ്രതാ മുന്നറിയിപ്പുണ്ട്‌.ഉൾക്കടൽ പ്രക്ഷുബ്ധമായതിനാൽ മൂന്ന് ശ്രീലങ്കൻ ബാർജടക്കം ആറ് കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. കപ്പൽ ഗതാഗതം നിർത്തി വെച്ചു.

ടൗട്ടെയുടെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കേരളതീരത്തോട് വളരെ അടുത്തായതിനാൽ ഞായറാഴ്‌ചവരെ സംസ്ഥാനത്ത്‌ അതിതീവ്ര മഴയ്‌ക്കും ശക്തമായ കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും ഇടിമിന്നലിനും സാധ്യതയുണ്ട്‌.കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു.

കനത്ത മഴയിലും കടൽക്ഷോഭത്തിലും വ്യാപകനാശമാണ്‌ തീരദേശമേഖലകളിൽ . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ കടലാക്രമണം വലിയ നാശം വിതച്ചു. ആയിരത്തോളം വീട്ടിൽ വെള്ളം കയറി. നിരവധി വീടും റോഡുകളും തകർന്നു.

കൊല്ലം ആലപ്പാട്‌ പഞ്ചായത്തിൽ മൂന്നു വീട്‌ തകർന്നു. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തിരുവനന്തപുരത്ത്‌ പൊഴിയൂർ, അഞ്ചുതെങ്ങ്‌, പൂന്തുറ, വലിയതുറ എന്നിവിടങ്ങളിലായി ഇരുനൂറോളം വീട്ടിൽ വെള്ളം കയറി. എറണാകുളത്ത്‌ ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം അതിരൂക്ഷമായി.സംസ്ഥാന വ്യാപകമായി ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു.