കിഴക്കമ്പലത്ത് കൊവിഡ് രോഗി ചികില്‍സ ലഭിക്കാതെ മരിച്ചു ; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

0
34

കിഴക്കമ്പലം പഞ്ചായത്തില്‍ കൊവിഡ് രോഗി മതിയായ ചികില്‍സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍. എറണാകുളം കലക്ടറും ജില്ലാ പോലിസ് മേധാവിയുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. സാമൂഹിക പ്രവര്‍ത്തകന്‍ കൃഷ്ണന്‍ എരഞ്ഞിക്കലാണ് മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചത്. കിഴക്കമ്പലം പഞ്ചായത്തില്‍ എഫ്‌എല്‍ടിസി സൗകര്യമൊരുക്കാത്തതിനാല്‍ പട്ടികജാതിക്കാരനായ മലയിടംതുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം എന്‍ ശശി തൊഴുത്തില്‍ കഴിയേണ്ട അവസ്ഥ വന്നിരുന്നു.

ഇദ്ദേഹത്തെ പിന്നീട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.എന്നാൽ, അദ്ദേഹം മരിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരത്തിലുള്ള ദുരന്തത്തിന് കാരണമായതെന്ന് പരാതിയുണ്ട്.

ഇതേ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് വ്യവസായ സ്ഥാപനത്തിനു കീഴില്‍ പതിനായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ മിക്കവരും ഇതര സംസ്ഥാനത്തൊഴിലാളികളാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും കൊവിഡ് ചികില്‍സക്ക് ആവശ്യമായ എഫ്‌എല്‍ടിസി സംവിധാനം ഇതുവരെയും ഒരുക്കിയിട്ടില്ല.

ജോലിക്കാര്‍ക്ക് ഇത്തരം സംവിധാനമൊരുക്കാന്‍കിറ്റക്‌സ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടും നടപ്പായിട്ടില്ല. ഇതര സംസ്ഥാനത്തെ തൊഴിലാളികളെ ജോലിക്കു വെക്കുമ്പോൾ തൊട്ടടുത്ത സ്‌റ്റേഷനില്‍ അറിയിക്കണമെന്ന നിര്‍ദേശം പോലും പാലിച്ചിട്ടില്ല. ഇതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.