കേരളത്തിലെ ബി ജി പി യുടെ പ്രതീക്ഷ അസ്തമിക്കുന്നു, പ്രവർത്തകരും അതൃപ്തർ, മനസ്സ് തുറന്ന് പദ്മനാഭൻ

0
31

ബി ജെ പി ഏറെ പ്രതീക്ഷ വെച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ലഭിച്ചത്. കേരളത്തിൽ ആകെ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട ബി ജെ പി നിലംപരിശായി. ഇതോടെയാണ് നേതാക്കളും, പ്രവർത്തകരും നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടെന്നും പ്രവർത്തകരെല്ലാം നിരാശരാണെന്നും ബി ജെ പി മുതിർന്ന നേതാവ് സി.കെ.പദ്മനാഭൻ തുറന്നു സമ്മതിച്ചു.

‘ കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു. തുടർഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ കുറേക്കാലമായി നിലനിൽക്കുന്ന സ്വപ്‌നമാണ്. പിണറായി വിജയൻ ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്.

അതിൽ കുറ്റങ്ങൾ മാത്രം കാണുക എന്നത് ശരിയല്ല. കൊവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാൾ നന്നായി പിണറായി കൈകാര്യം ചെയ്തു. പിണറായി വിജയൻ തീർച്ചയായും തുടരട്ടെ. അതൊരു ദോഷമല്ല,’ സികെ പദ്മനാഭൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകർ അവഗണന നേരിടുന്നെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയിൽ പാർട്ടി പ്രവർത്തകർക്ക് പല തരത്തിൽ അതൃപ്തിയുണ്ട്. പാർട്ടിക്കുവേണ്ടി വേണ്ടി പ്രവർത്തിക്കുന്നവർക്ക് വേണ്ടുന്ന മാന്യതയും പരിഗണനയും ലഭിക്കുന്ന എന്ന പരാതി കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽ നിലനിൽക്കുകയാണ്.

ആ പരാതിക്ക് പരിഹാരം വേണം. കേരളത്തിലെ പൊതുസമൂഹത്തിന്റെ പൊതുബോധമെന്നത് ഒരു യാഥാർത്ഥ്യമാണ്. അതിനെ കണക്കിലെടുക്കാൻ കഴിയണം. അതിനു കഴിഞ്ഞില്ലെങ്കിൽ പരാജയമായിരിക്കും ഫലം,’ സികെ പദ്മനാഭൻ പറഞ്ഞു.