ഒരു മതേതര രാഷ്ട്രീയപാർടിയാണെന്ന് കോൺഗ്രസ്സിന് സ്വയം ബോധ്യമുണ്ടാകണം: അശോകൻ ചരുവിൽ

0
31

 

നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടിവന്ന കോൺഗ്രസിനെ വിമർശിച്ച് എഴുത്തുകാരൻ അശോകൻ ചരുവിൽ.ഒരു മതേതര രാഷ്ട്രീയ പാർട്ടിയാണെന്ന് കോൺഗ്രസ്സിന് സ്വയം ബോധ്യമുണ്ടാകണം.നിയമസഭാ തെരഞ്ഞെടുപ്പിലെ മഹത്തായ ജനവിധി കേന്ദ്രം ഭരിക്കുന്ന കോർപ്പറേറ്റ് മതരാഷ്ട്രവാദി സർക്കാരിനുള്ള കേരളജനതയുടെ താക്കീതാണ്.

ബി ജെ പിക്ക് ഇവിടെയുണ്ടായിരുന്ന അക്കൗണ്ട് അപമാനകരമെന്ന് കണ്ട് ജനങ്ങൾ ക്ലോസ് ചെയ്തു. ജനരോഷത്തിനു മുന്നിൽ കോൺഗ്രസ്സ് തകർന്നടിഞ്ഞുവെങ്കിൽ അതിനു കാരണം ആ പാർട്ടി ഇവിടെ ബി ജെ പിയുടെ കയ്യാളായി നിന്നു എന്നതാണ്. – അശോകൻ ചരുവിൽ പറയുന്നു.

 

അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഒരു മതേതര രാഷ്ട്രീയപാർടിയാണെന്ന് കോൺഗ്രസ്സിന് സ്വയം ബോധ്യമുണ്ടാകണം.നിയമസഭാ തെരഞ്ഞെടുപ്പിലെ മഹത്തായ ജനവിധി കേന്ദ്രം ഭരിക്കുന്ന കോർപ്പറേറ്റ് മതരാഷ്ട്രവാദി സർക്കാരിനുള്ള കേരളജനതയുടെ താക്കീതാണ്. ബി.ജെ.പി.ക്ക് ഇവിടെയുണ്ടായിരുന്ന അക്കൗണ്ട് അപമാനകരമെന്ന് കണ്ട് ജനങ്ങൾ ക്ലോസ് ചെയ്തു. ജനരോഷത്തിനു മുന്നിൽ കോൺഗ്രസ്സ് തകർന്നടിഞ്ഞുവെങ്കിൽ അതിനു കാരണം ആ പാർടി ഇവിടെ ബി.ജെ.പി.യുടെ കയ്യാളായി നിന്നു എന്നതാണ്.

കമ്യൂണിസ്റ്റ്, സോഷിലിസ്റ്റ് പാർടികൾ പോലെ മതേതര ദേശീയപ്രസ്ഥാനത്തിൻ്റെ ഭാഗമായി രൂപീകരിക്കപ്പെട്ട പാർടിയാണ് കോൺഗ്രസ്സ്. ആ പാർടി കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കിടക്ക് ഇവിടെ എങ്ങനെയാണ് പ്രവർത്തിച്ചത് എന്ന് ആലോചിക്കണം.. ശബരിമല കോടതി വിധിക്കെതിരെ അവർ ആർ.എസ്.എസിൻ്റെ നിഴലായിട്ടാണ് പ്രവർത്തിച്ചത്. ആചാരം ലംഘിച്ചു ക്ഷേത്രപ്രതിഷ്ട നടത്തി നവോത്ഥാനത്തിൻ്റെ ദീപശിഖയുയർത്തിയ ഈ കേരളത്തിൽ, കോൺഗ്രസ് പാർടിയുടെ ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനം എന്നായിരുന്നു? “ആചാരങ്ങൾ ലംഘിക്കുന്നവർക്ക് തടവുശിക്ഷ നൽകും.”

മതരാഷ്ടവാദത്തിനെതിരെ ഒരുറച്ച മതേതര കേന്ദ്രസർക്കാരുണ്ടാക്കാൻ കഴിയും എന്നു തെറ്റിദ്ധരിച്ചാണ് മറ്റെല്ലാം മറന്ന് കണ്ണടച്ച് ജനങ്ങൾ 2019ൽ കോൺഗ്രസ്സിന് സമ്മതിദാനം നൽകിയത്. ആ ജനവിധിയെ, എൽ.ഡി.എഫ്.സർക്കാരിനെതിരായ വിധിയായി കണ്ടു തെറ്റിദ്ധരിച്ചു എന്നതാണ് കേരളത്തിലെ കോൺഗ്രസ്സിനു പറ്റിയ ഏറ്റവും പ്രധാനമായ പിഴവ്. ജനവിധി ശബരിമല നിലപാടിൻ്റെ പ്രത്യാഘാതമെന്നും അവർ കരുതി. ജനാധിപത്യ ചിന്തക്ക് പ്രസക്തിയില്ലാത്ത ജീർണ്ണ സമൂഹമായി കേരളം മാറിക്കഴിഞ്ഞുവെന്നും ആ ജീർണ്ണതയിൽ ആർ.എസ്.എസിനൊപ്പം പുളയ്ക്കാമെന്നും അവർ തീരുമാനിച്ചു.

Congressന് ഇവിടെ ഇടമുണ്ട്. അതിൻ്റേതായ ഒരു ഇടം ഇവിടെ RSS നും ഉണ്ടാവാം. പക്ഷേ CongRSSനെ കേരളം സഹിക്കുകയില്ല. എന്തൊക്കെയാണ് കോൺഗ്രസ്സും ആർ.എസ്.എസും ചേർന്ന് കഴിഞ്ഞ അഞ്ചു വർഷം ഇവിടെ കാട്ടിക്കൂട്ടിയത്. രാഷ്ട്രീയവിരോധം കൊണ്ട് സർക്കാരിൻ്റെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തെയും കോവിഡ് പ്രതിരോധ ശ്രമങ്ങളേയും അട്ടിമറിക്കാൻ ശ്രമിച്ചു.
ഇന്ത്യയിലെ കർഷകജനലക്ഷങ്ങൾ നരേന്ദ്രമോദിക്കെതിരെ ഉജ്ജ്വലമായ സമരത്തിൽ മുഴുകിയിരിക്കുന്ന കാലത്താണ് ഈ തെരഞ്ഞെടുപ്പ് നടന്നത് എന്ന് നമ്മൾ മറക്കരുത്.

ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ അവിടത്തെ മുസ്ലീം ന്യൂനപക്ഷത്തെ ചുട്ടുകളയാൻ ഇന്ധനം കൊടുത്തയാളാണ് മോദി. ഇപ്പോൾ പ്രധാനമന്ത്രി എന്ന നിലയിൽ കോവിഡ് മഹാമാരിയിൽ പെട്ട സ്വന്തം ജനതയെ (മതഭേദമില്ലാതെ) തെരുവിലേക്കും പിന്നെ ശ്മശാനത്തിലേക്കും വലിച്ചെറിയുകയാണ്. ഇതിൻ്റെ മുന്നിലാണ് പ്രതിസന്ധിയിലകപ്പെടുന്ന ജനതയെ വീടു മുതൽ പ്രാണവായു വരെ കൊടുത്തു സംരക്ഷിക്കുന്ന ഒരു ബദൽ സർക്കാരിനെ കേരളം അനുഭവിച്ചത്. തീർച്ചയായും ഈ വിജയം കേരളബദലിനുള്ള അംഗീകാരവും ബി.ജെ.പി.ക്കുള്ള താക്കീതുമാണ്.

കേന്ദ്രസർക്കാരിനെതിരെ കേരളം ഉയർത്തിപ്പിടിച്ച ഈ ബദലിന് അംഗീകാരം നൽകിയവരുടെ കൂട്ടത്തിൽ ലക്ഷക്കണക്കിന് കോൺഗ്രസ്സുകാരും ഉണ്ടെന്ന് ഈ തെരഞ്ഞെടുപ്പുവിജയം തെളിയിക്കുന്നു. കാരണം ആ പാർടിയിൽ ഇപ്പോഴും ജനാധിപത്യ മതേതര വിശ്വാസികൾ ഉണ്ട്. തങ്ങളുടെ പാർടിയിൽ വിശ്വാസമർപ്പിച്ചിട്ടുള്ള മതതര ജനതയോട് നീതി പുലർത്താൽ ഇനിയെങ്കിലും കോൺഗ്രസ്സ് തയ്യാറാവണം. കമ്യൂണിസ്റ്റ് വിരോധത്തിൻ്റെ ‘മഹനീയ’ മാതൃക ഒരു പക്ഷേ ആർ.എസ്.എസ്. ആകാം.

പക്ഷേ ആ വഴിയേ യാത്ര ചെയ്ത് കോൺഗ്രസ്സ് നാമാവശേഷമാകരുത്. ദേശീയതലത്തിലെ പ്രതിപക്ഷകക്ഷി എന്ന നിലയിൽ മതരാഷ്ട്രവാദത്തിനും കോർപ്പറേറ്റ് മേധാവിത്തത്തിനും എതിരായ നയസമീപനങ്ങൾ സ്വീകരിക്കണം. ജനകീയ പ്രക്ഷോഭങ്ങളിൽ ആ പാർടി ഭാഗഭാക്കാകണം.

ദയനീയമായ പരാജയമാണ് കോൺഗ്രസ്സിന് ഇവിടെ ഉണ്ടായിരിക്കുന്നത്. എന്നുവെച്ച് ആ പാർടിയുടെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെടുന്നില്ല. പക്ഷേ ആത്മപരിശോധനക്കും തിരുത്തലിനും തയ്യാറാവണം. ഈ അവസരത്തിൽ രണ്ടു കാര്യങ്ങളിലേക്ക് കേരളത്തിലെ കോൺഗ്രസ്സ് നേതൃത്തത്തിൻ്റെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നു.

1. സംസ്ഥാന സർക്കാരിൻ്റെ നേതൃത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വിരോധങ്ങൾ മാറ്റി വെച്ച് പങ്കാളിയാകണം.

2. കേന്ദ്രസർക്കാരിൻ്റെ കോർപ്പറേറ്റ് മതരാഷ്ട്രവാദീ നയങ്ങൾക്കെതിരായ കേരളബദലിനെ കോൺഗ്രസ്സ് അംഗീകരിക്കണം. ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരായ പ്രതിരോധത്തിൻ്റെ ശരിയായ നേതൃത്തം കേരളത്തിൽ ഇടതുപക്ഷമാണെന്ന് തിരിച്ചറിഞ്ഞ് അതിനൊപ്പം ചേർന്നു നിൽക്കാൻ തയ്യാറാവണം.

അശോകൻ ചരുവിൽ
03 05 2021