സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനം; ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും

0
42

സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അതേസമയം ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്. അതില്‍ നിന്ന് നിലവില്‍ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തല്‍. സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമേ ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്ന സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കും.

18 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ചാണ് മന്ത്രിസഭാ യോഗം പ്രധാന തീരുമാനമെടുത്തത്. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനാണ് തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് മാസം 10 ലക്ഷം ഡോസ് വാങ്ങും. കഴിഞ്ഞ ദിവസം വാക്‌സിന്‍ നിര്‍മാണ കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിരുന്നു. അതേസമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ ഗുരുതരമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സമ്പൂർണ ലോക്ഡൗണിലേക്ക് പോയാല്‍ അത് ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ കാര്യമായി ബാധിക്കും. അതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.