കോവിഡ് നിയന്ത്രണം : സർവീസ് പുനഃക്രമീകരണവുമായി കെഎസ്ആർടിസി

0
32

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി ബസ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായെങ്കിലും വളരെ തിരക്കേറിയ രാവിലെ ഏഴ്‌ മുതൽ രാത്രി ഏഴ്‌ വരെ കൂടുതൽ സർവീസുകൾ നടത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അതിനായി ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചു.

രാവിലെ ഏഴ്‌ മുതൽ രാത്രി ഏഴ്‌ വരെ പരമാവധി ഓർഡിനറി/ ഹ്രസ്വദൂര ഫാസ്റ്റ് ബസുകൾ സർവീസ് നടത്തും. രാവിലെ ഏഴ്‌ മുതൽ 11 വരെയും, വൈകിട്ട് മൂന്ന്‌ മുതൽ രാത്രി ഏഴ്‌ വരെയും സിം​ഗിൾ ഡ്യൂട്ടിയായി ജീവനക്കാരെ ക്രമീകരിക്കും. ഡബിൾ ഡ്യൂട്ടി സമ്പ്രദായം 20 ശതമാനത്തിലധികം ജീവനക്കാർക്ക് അനുവദിക്കില്ല.

രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കാർ പൊതു​ഗതാ​ഗതം അനുവദിച്ച സാഹചര്യത്തിൽ 60 ശതമാനം ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് പരിമിതമായ ഓർഡിനറി സർവീസുകളും ഓപ്പറേറ്റ് ചെയ്യും.

പകൽ സമയം മുഴുവൻ ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. ഒരേ ഡിപ്പോയിൽനിന്നും ഒരേ സമയം ഒന്നിൽ കൂടുതൽ ബസുകൾ ഒരു റൂട്ടിലേക്ക് സർവീസ് നടത്തില്ല. ഒരേ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ 15 മിനിറ്റ്‌ മുതൽ 30 മിനിറ്റ്‌ വരെ ഇടവേള ഉണ്ടാകും.

മാസ്ക് ധരിക്കാത്ത ഒരാളെയും ബസിൽ പ്രവേശിപ്പിക്കില്ല. യാത്രക്കാർ യാത്രയിലുടനീളം മാസ്ക് ശരിയായ രീതിയിൽ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പ് വരുത്തും.

കണ്ടക്ടർമാർ നിർബന്ധമായും മാസ്ക് ധരിക്കണം. എല്ലാ ഡിപ്പോയിലും ജീവനക്കാർക്ക് കൈ വൃത്തിയാക്കാൻ സോപ്പും വെള്ളവും ലഭ്യമാക്കും. സർവീസ് കഴിഞ്ഞുവരുന്ന ബസുകൾ അണുവിമുക്തമാക്കിയ ശേഷമേ അടുത്ത സർവീസ് നടത്തൂ. ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സ്ലീപ്പർ ബസ് ദിവസേന അണു വിമുക്തമാക്കുമെന്നും കെഎസ്‌ആർടിസി അറിയിച്ചു.