ഗോവയ്‌ക്ക് താങ്ങായി കേരളത്തിന്റെ സ്വന്തം ഓക്‌സിജൻ പ്ലാന്റ്

0
30

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമം നേരിട്ട ഗോവയ്ക്ക് ഓക്‌സിജൻ നൽകിയ കേരളത്തിന്റെ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 20000 ലിറ്റർ ദ്രവരൂപത്തിലുള്ള ഓക്സിജൻ ആണ് കേരളം ഗോവക്ക് കൈമാറിയത്.

കേരളസർക്കാരിന്റെ തീരുമാനത്തിന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ആപൽഘട്ടത്തിൽ മനുഷ്യജീവൻ നിലനിർത്താൻ തുണയായത് കേരളം പൊതുമേഖലയിൽ തുടക്കമിട്ട ഓക്‌സിജൻ പ്ലാന്റാണ്.

പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിലാണ് ഓക്‌സിജൻ പ്ലാന്റ് ആരംഭിച്ചത്. 2020 ഒക്ടോബർ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

50 കോടി രൂപ ചെലവിൽ നിർമ്മിച്ച പ്ലാന്റിൽ 70 ടൺ പ്രതിദിന ശേഷിയുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്ക് പുറത്ത് നിന്ന് ഓക്സിജൻ വാങ്ങാൻ പ്രതിവർഷം 12 കോടിയോളം രൂപ നേരത്തേ ചെലവായിരുന്നു. പ്ലാന്റ് ആരംഭിച്ചതോടെ ഈ അധിക ചെലവ് ഒഴിവാക്കാൻ സർക്കാരിന് സാധിച്ചു.

ഊർജ്ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പ്ലാന്റിന്റെ പ്രവർത്തനം വൈദ്യുതി ചെലവും കുറയ്ക്കും. പ്ലാന്റിന്റെ വരവോടെ ഓക്സിജൻ ലഭ്യതയിൽ കേരളത്തിന് സ്വയംപര്യാപ്തത നേടാനും ടൈറ്റാനിയം ഡയോക്സൈഡ് ഉൽപ്പാദനം പൂർണ തോതിലാക്കാനും സഹാകമാകുന്നുണ്ട്.

വ്യാവസായിക ആവശ്യങ്ങൾക്ക് നിലവിൽ 63 ടൺ ഓക്‌സിജനാണ് ആവശ്യം. ഇതിന് പുറമെ ഏഴ് ടൺ ദ്രവീകൃത ഓക്സിജൻ കൂടി ഉൽപ്പാദിപ്പിക്കാൻ പ്ലാന്റിന് ശേഷിയുണ്ട്.