കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50% ജീവനക്കാർ മാത്രം

0
71

കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50% ജീവനക്കാരേ പാടുള്ളൂ എന്ന് ഉത്തരവ്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്‌സണൽ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം.

അതേസമയം ഡെപ്യൂട്ടി സെക്രട്ടറിമാരും അതിന് മുകളിലുള്ളവരും നിർബന്ധമായും ഓഫീസിൽ ഹാജരാകണം. ഭിന്നശേഷിക്കാരും ഗർഭിണികളായ ജീവനക്കാരും ഓഫീസിൽ ഹാജരാകണ്ട. ഇവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഏപ്രിൽ 30 വരെ ഈ വ്യവസ്ഥ തുടരാനാണ് നിർദേശം.

മൂന്ന് ഷിഫ്റ്റുകളിലായി ജോലി സമയത്തിനും ക്രമീകരണം വരുത്തി. രാവിലെ 9.00 മുതൽ 5.30 വരെയും 9.30 മുതൽ 6 വരെയും 10 മണിമുതൽ 6.30 വരെയുമാണ് പുതിയ ഷിഫ്റ്റ്. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ ഓഫീസിൽ വരരുത്. പൊതുഇടങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്. കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. യോഗങ്ങൾ വിഡിയോ കോൺഫറൻസ് വഴിയാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.