ഗുജറാത്തിൽ ബിജെപി വഴി കോവിഡ് മരുന്ന് ; വിവാദം രൂക്ഷമാകുന്നു

0
46

രാജ്യത്ത് കോവിഡ് മരുന്നു ക്ഷാമം രൂക്ഷമായിരിക്കെ, ഗുജറാത്തിലെ ബിജെപി നേതൃത്വം പാർട്ടി ഓഫിസ് വഴി 5000 റെംഡെസിവർ ഇൻജക്‌ഷൻ നൽകിയത് വിവാദമാകുന്നു. ഗുരുതര കോവിഡ് രോഗികൾക്കു നൽകുന്ന ആന്റിവൈറൽ മരുന്നാണിത്.

കോവിഡ് വ്യാപനം രൂക്ഷമായ സൂറത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ.പാട്ടീലിന്റെ നേതൃത്വത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചു സൗജന്യം വിതരണം നടത്തിയത്. രാജ്യത്ത് റെംഡെസിവർ ക്ഷാമമുള്ളപ്പോൾ പാർട്ടിക്ക് എങ്ങനെ ഇത്രയും ഡോസ് ലഭിച്ചുവെന്ന ചോദ്യത്തിന് അക്കാര്യം നിങ്ങൾ പാട്ടീലിനോടു ചോദിക്കാനായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മറുപടി.

കോവിഡ് മരുന്നുകളുടെ വിതരണം പൂർണമായും സർക്കാർ സംവിധാനത്തിലൂടെ നിയന്ത്രിക്കപ്പെടുമ്പോൾ ബിജെപി അധ്യക്ഷന് റെംഡെസിവർ ലഭിച്ചത് വ്യാപക വിമർശനത്തിനിടയാക്കി. കോവിഡ് മരുന്നുകൾക്കായി ‘ പാട്ടീലീനെ വിളിക്കൂ’ എന്ന തലക്കെട്ടോടെ ഒരു പത്രം അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ സഹിതം വലിയ വാർത്ത കൊടുത്തത് പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. ചട്ടം ലംഘിച്ച് ബിജെപി മരുന്നു വിതരണം ഏറ്റെടുത്തതു ചോദ്യം ചെയ്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.