ഊരാളുങ്കലിന്‌ ടെൻഡറില്ലാതെ കരാർ നൽകാം; സ്വകാര്യകോൺട്രാക്‌ടർമാരുടെ ഹർജി ഹൈക്കോടതി തള്ളി

0
37

അക്രഡിറ്റഡ് ഏജൻസികൾക്കു ടെൻഡറില്ലാതെ കരാർ നൽ‌കുന്നതിന്റെ നിയമസാധുതയെയും ഊരാളുങ്കൽ, തൃശൂർ എന്നീ ലേബർ കോൺട്രാക്റ്റ് സൊസൈറ്റികളെ അക്രഡിറ്റഡ് ഏജൻസികളിൽ ഉൾപ്പെടുത്തിയതിനെയും ചോദ്യം ചെയ്‌ത് കോൺട്രാക്റ്റേഴ്‌സ് അസോസിയേഷനും ഏതാനും സ്വകാര്യ എ ക്ലാസ് കോൺട്രാക്റ്റർമാരും നൽകിയിരുന്ന റിട്ട് ഹർജി കേരള ഹൈക്കോടതി തള്ളി.

ടെൻഡറില്ലാതെ സർക്കാരിന്റെ പ്രവൃത്തികൾ ലഭിക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അർഹതയുണ്ടെന്ന് ഇതിലൂടെ ഹൈക്കോടതി ഒരിക്കൽക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്.അക്രഡിറ്റഡ് ഏജൻസികളെ നിശ്ചയിച്ചു പ്രവൃത്തികൾ ടെൻഡർ കൂടാതെ നടത്തുന്നത് ഭരണഘടനാവിരുദ്ധമല്ലെന്ന് ഇതേ വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നേരത്തേ വിധി പ്രസ്താവിച്ചിട്ടുണ്ട്.

ഇത് ഉദ്ധരിച്ചാണ് ജ: എൻ നാഗരേഷിന്റെ ബെഞ്ച് ഹർജി തള്ളിക്കൊണ്ടു തീർപ്പാക്കിയത്. ഊരാളുങ്കൽ സൊസൈറ്റിയെ അക്രഡിറ്റഡ് ഏജൻസികളിൽ ഉൾപ്പെടുത്തിയതിനെയും കോടതി ശരിവച്ചു. ഇതുസംബന്ധിച്ച 2017-ലെ സർക്കാരുത്തരവിന് എതിരെ ആയിരുന്നു ഹർജി. യു.എൽ.സി.സി.എസിനുവേണ്ടി അഭിഭാഷകരായ എം. ശശീന്ദ്രനും എസ്. ശ്യാം കുമാറും ഹാജരായി.

ടെൻഡർനടപടികളുടെ കാലതാമസം ഒഴിവാക്കി നിർമ്മാണങ്ങൾ വേഗം പൂർത്തിയാക്കാനും മികവു ബോദ്ധ്യമുള്ള സ്ഥാപനങ്ങളെക്കൊണ്ടു പ്രവൃത്തി നിർവ്വഹിപ്പിക്കുന്നതിലൂടെ ഗുണമേന്മ ഉറപ്പാക്കാനും കഴിയും എന്നതിനാലാണ് അക്രഡിറ്റേഷൻ സമ്പ്രദായം സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. സഹകരണമേഖലയെ പിൻതുണയ്ക്കുക എന്നത് ഉത്തരവാദിത്വം ആയതിനാലാണ് സഹകരണസ്ഥാപനങ്ങൾക്കു സർക്കാർ പരിഗണനയും മുൻഗണനകളും നല്കുന്നത്.

തൊഴിലാളികൾതന്നെ ഉടമകളായ ഊരാളുങ്കൽ സൊസൈറ്റി സാങ്കേതികവിദഗ്ദ്ധരടക്കം 13,000-ത്തിൽപ്പരം തൊഴിലാളികൾക്കും ആയിരത്തോളം എൻജിനീയർമാർക്കും തൊഴിൽ നല്കുന്ന സ്ഥാപനമാണ്. മുഴുവൻപേർക്കും തൊഴിൽ നല്കാൻ കഴിയാത്ത സാഹചര്യം വരുമ്പോഴേ സൊസൈറ്റി സർക്കാരിനോട് കരാറുകൾക്കായി പ്രത്യേക അഭ്യർത്ഥന നടത്താറുള്ളൂ. അല്ലാത്തപ്പോഴെല്ലാം ടെൻഡറിലൂടെത്തന്നെയാണു പ്രവൃത്തികൾ എടുക്കുന്നത്.

തൊഴിൽ നൽകൽ ഉത്തരവാദിതം ആയതിനാൽ സൊസൈറ്റി ഉപകരാറുകൾ നല്കാത്തതും സ്വന്തമായി വേണ്ടത്ര തൊഴിലാളികളും യന്ത്രോപകരണങ്ങളും അസംസ്കൃതവസ്തുക്കളുടെ നിർമ്മാണയൂണിറ്റുകളും കേന്ദ്രീകൃതവാങ്ങലും സ്റ്റോക്കും എല്ലാം ഉള്ളതും കാരണം പ്രവൃത്തികൾ വേഗവും ചെലവു കുറച്ചും ഗുണമേന്മയോടെയും നടത്താൻ കഴിയുന്നു എന്നതാണ് സൊസൈറ്റിയുടെ സ്വീകാര്യതയ്ക്കു കാരണം.