കോവിഡ് പ്രതിരോധം ശക്തമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

0
29

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും കുറേക്കൂടി ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ മെഡിക്കൽ കോളേജുകളിൽ വർധിപ്പിക്കുന്നതാണ്.

ആവശ്യമായ ഐസിയുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ സജ്ജമാക്കുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിലെ ചികിത്സ തുടരുന്നതാണ്. എന്നാൽ അതിനുള്ള സൗകര്യങ്ങൾ വിട്ടിലുള്ളവർക്ക് മാത്രമേ വീട്ടിലെ ചികിത്സയ്ക്ക് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഉന്നതതല ഓൺലൈൻ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗികളുടെ എണ്ണം കൂടിയാൽ ആവശ്യമെങ്കിൽ അതത് പ്രദേശങ്ങളിൽ സിഎഫ്എൽടിസികൾ വർധിപ്പിക്കുന്നതാണ്. ജില്ലാതലത്തിലെ ടീം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്. വിദഗ്ധ ചികിത്സയ്ക്കായിട്ടുള്ള സിഎസ്എൽടിസികളുടെ എണ്ണവും കൂട്ടുന്നതാണ്.

സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 89 ശതമാനം പേരും കോവിഡ് വരാത്തവരാണ്. ഇവരെ സംരക്ഷിക്കാൻ വാക്‌സിനേഷൻ ദ്രുതഗതിയിലാക്കണം. വാക്‌സിനേഷനിൽ കേരളം നന്നായി പ്രവർത്തിച്ചു. 95 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകർക്കും വാക്‌സിൻ എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവർ കൂടി എത്രയും വേഗം വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. 60 വയസ് കഴിഞ്ഞവരും 45 വയസിന് മുകളിലുള്ളവരും വാക്‌സിൻ എടുത്തു എന്ന് ഉറപ്പു വരുത്തും. അതിനായി മാസ് കാമ്പയിൻ ആരംഭിക്കും. അതനുസരിച്ച് വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് മാനേജുമെന്റും നോൺ കോവിഡ് മാനേജുമെന്റും ഒരുപോലെ നടത്താൻ സംസ്ഥാനത്തിനായി. അതിനാൽ തന്നെ മരണ നിരക്ക് നന്നായി കുറയ്ക്കാനായി. ഇനിയും ആ പ്രവർത്തനം തുടരും. കോവിഡ് വർധിച്ചാൽ ചില ആശുപത്രികളെ പൂർണമായും കോവിഡ് ആശുപത്രികളാക്കി മാറ്റേണ്ടിവരും. അതനുസരിച്ച് മറ്റ് രോഗികളെ ചികിത്സിക്കാനുള്ള സംവിധാനമുണ്ടാക്കും. പരമാവധി ആളുകളുടെ ജീവൻ രക്ഷിക്കാനാണ് പ്രാധാന്യം നൽകുന്നത്.

കോവിഡാനന്തര പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. സംസ്ഥാനത്ത് മരണനിരക്ക് 0.4 ആയി പിടിച്ചു നിർത്താനായത് കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ്. ഇപ്പോൾ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചെയിൻ ബ്രേക്ക് ചെയ്യുക എന്നതാണ് പ്രധാനം.

ഏപ്രിൽ മാസത്തിലെ എല്ലാ ദിവസവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയമായി നടത്തിയ പ്രവർത്തനങ്ങൾ ഇനിയും തുടർന്നാൽ നമുക്ക് നന്നായി പിടിച്ചുനിർത്താനാകും. ബാക് ടു ബേസിസ് കാമ്പയിൻ ശക്തമാക്കണം. എല്ലാവരും മാസ്‌ക് ധരിക്കണം. ചടങ്ങുകൾക്ക് ആൾക്കൂട്ടം കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മന്ത്രി ടി.പി. രാമകൃഷ്ണൻ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വിവിധ ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.