പെരിങ്ങളം കൊലപാതകം ദൗർഭാഗ്യകരം; നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തണം: എം വി ജയരാജൻ

0
52

പെരിങ്ങളം പുല്ലൂക്കര മുക്കിൽ പീടികയിൽ മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവം ദൗഭാഗ്യകരമാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതൊരു ആസൂത്രിത കൊലപാതകമല്ല.

പുല്ലൂക്കര 150ാം ബൂത്തിൽ സിപിഐ എം പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തെ തുടർന്നുണ്ടായ സംഘർഷമാണ് ഔർഭാഗ്യകരമായ സംഭവത്തിനിടയാക്കിയത്. ലീഗുകാർ തുടങ്ങിയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെങ്കിലും അത് നടക്കാൻ പാടില്ലായിരുന്നു.

ഓപ്പൺ വോട്ടുചെയ്യാൻ വന്ന പ്രായമായ സ്ത്രീയെ തിരികെ കൊണ്ടുവിടുന്നതിനിടയിൽ സിപിഐ എം പ്രവർത്തകൻ സി ദാമോദരനെ ലീഗ് പ്രവർത്തകർ മർദിച്ചു. ഇത് തടയാനെത്തിയ ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ കമ്മിറ്റി അംഗം ഒതയോത്ത് സ്വരൂപിനെയും അക്രമിച്ചു.

ഇരുവർക്കും സാരമായ പരിക്കേറ്റിരുന്നു. ചൊവാഴ്ച രാത്രി ഏഴരയോടെ ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ കമ്മിറ്റി അംഗമായ ഷനോസിനെ ലീഗുകാർ തട്ടികൊണ്ടുപോയി അവരുടെ കേന്ദ്രത്തിലെത്തിച്ച് മർദിച്ചു.

പരിക്കേറ്റ ഷനോസിനെ ആശുപത്രിയിലെത്തിക്കാൻ വന്ന സിപിഐ എം പ്രവർത്തകരും ലീഗുകാരുമായുണ്ടായ സംഘർഷത്തിനിടയിലാണ് ദൗർഭാഗ്യകരരമായ കൊലപാതകം നടന്നത്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. കണ്ണൂരിൽ നിയമസഭ തെരഞ്ഞെടുപ്പ് ശാന്തമായി നടന്ന സാഹചര്യത്തിൽ ഇത്തരമൊന്ന് ഉണ്ടാകരുതായിരുന്നു.

മുക്കിൽ പീടിക ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലമാണ്. ഇവിടെ എൽഡിഎഫിന് വോട്ടുചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രവർത്തകരെ അക്രമിച്ചതിന് രണ്ട് ലീഗ് പ്രവർത്തകർക്കെതിരെ കേസ്സെടുത്തിരുന്നു.

സിപിഐ എം നേതൃത്വത്തിൽ ഇവിടെ അക്രമം നടത്തിയെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇതൊക്കെയാണെങ്കിലും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണത്തിലൂടെ പൊലീസ് കുറ്റവാളികളെ കണ്ടെത്തട്ടെ.

കണ്ണൂരിൽ സംഘർഷം കുറക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ ഫലപ്രദമായി ഇടപെടുന്നുണ്ട്. ഇതിന്റെ ഫലമായി സംഘർഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എല്ലാ പാർടികളും ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്. സമാധാനമുണ്ടാക്കാൻ കൂട്ടായ പരിശ്രമമുണ്ടാകും. ഇതിന് സിപിഐ എം മുൻകൈയെടുക്കുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.