സിദ്ദിഖ്‌ കാപ്പനെതിരെ ദേശദ്രോഹ കുറ്റം ; കുറ്റപത്രം സമർപ്പിച്ചു

0
34

യുപിയിലെ ഹാഥ്‌രസിൽ ദളിത്‌ പെൺകുട്ടി കൂട്ടബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട്‌ ചെയ്യാൻ പോകവെ അറസ്‌റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പന്‌ എതിരെ യുപി പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു. 5,000 പേജുള്ള കുറ്റപത്രത്തിൽ ദേശദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ഭീകരപ്രവർത്തനങ്ങൾക്ക്‌ പണം കൈമാറൽ തുടങ്ങിയ കുറ്റം ചുമത്തി.

പോപ്പുലർഫ്രണ്ട്‌, ക്യാംപസ്‌ഫ്രണ്ട്‌ നേതാക്കളും പ്രവർത്തകരുമായ അതിഖുർറഹ്മാൻ, മസൂദ്‌ അഹമദ്‌, റൗഫ്‌ ഷെരീഫ്‌, അൻഷാദ്‌ ബദറുദീൻ, ഫിറോസ്‌ഖാൻ, മുഹമദ്‌ആലം, മുഹമദ്‌ ഡാനിഷ്‌ എന്നിവരും പ്രതികളാണ്‌.

മഥുരാ അഡീഷണൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി അനിൽകുമാർ പാണ്ഡെയുടെ കോടതിയിലാണ്‌ ഉത്തർപ്രദേശ്‌ സ്‌പെഷ്യൽ ടാസ്‌ക്‌ ഫോഴ്‌സ്‌ കുറ്റപത്രം സമർപ്പിച്ചത്‌. ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ മധുവൻദത്ത്‌ ചഥുർവേദി പ്രതികരിച്ചു.

ശനിയാഴ്‌ച കാപ്പൻ ഉൾപ്പെടെയുള്ളവരെ കോടതിയിൽ ഹാജരാക്കി. കാപ്പനെ മോചിപ്പിക്കണമെന്ന കേരള പത്രപ്രവർത്തകയൂണിയന്റെ ഹർജി സുപ്രീംകോടതിയിലാണ്. കഴിഞ്ഞവർഷം ഒക്ടോബറിലാണ്‌ കാപ്പനും മറ്റ്‌ മൂന്ന്‌ പേരും അറസ്‌റ്റിലായത്‌.