സംസ്ഥാനത്ത് റേഷൻ കാർഡ്‌ 90 ഉടമകൾ ലക്ഷം കടന്നു, അഞ്ചു വർഷംകൊണ്ട്‌ 7.01 ലക്ഷം കാർഡുകൾ

0
35

സംസ്ഥാനത്ത് റേഷൻ കാർഡിന്റെ എണ്ണം കുതിച്ചുയർന്നു. സംസ്ഥാനത്തെ ആകെ റേഷൻ കാർഡ്‌ 90 ലക്ഷം കടന്നു.അഞ്ചു വർഷംകൊണ്ട്‌ 7.01 ലക്ഷം റേഷൻ കാർഡാണ്‌ പുതുതായി നൽകിയത്‌. 2016 ഏപ്രിലിൽ 83,25,016 റേഷൻ കാർഡാണ്‌ ഉണ്ടായിരുന്നത്‌. 2021 ഏപ്രിലിൽ ഇത്‌ 90,26,334 ആയി.

ഗുണനിലവാരമുള്ള അരിയും ഗോതമ്പും കോവിഡ്‌ കാലംമുതൽ സൗജന്യ ഭക്ഷ്യക്കിറ്റും 17 രൂപയ്‌ക്ക്‌ ആട്ടയുമെല്ലാം നൽകിത്തുടങ്ങിയതോടെ റേഷൻ കടകളിൽ എത്തുന്നവരുടെ എണ്ണവുംകൂടി.

പേരിന്‌ കാർഡുണ്ടെങ്കിലും റേഷൻ കടയെ ആശ്രയിക്കുന്നവർ കുറവായിരുന്ന അവസ്ഥ മാറി. 90 ശതമാനത്തിലധികം കാർഡുടമകളും ഇപ്പോൾ റേഷൻ കടകളിൽ എത്തുന്നു.

ഏപ്രിലിൽ 97.95 ശതമാനം കാർഡുടമകളാണ്‌ റേഷൻ കടയിൽ എത്തിയത്‌. ഇതുവരെ എട്ടു കോടിയോളം ഭക്ഷ്യക്കിറ്റുകളാണ്‌ റേഷൻ കടകൾ വഴി വിതരണം ചെയ്‌തത്‌. കിറ്റ്‌ വിതരണത്തിനു മാത്രം 4200 കോടി രൂപ സർക്കാർ ചെലവഴിച്ചു.

മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയ 23.5 ലക്ഷത്തോളം അനർഹരെ ഒഴിവാക്കി. അർഹരായ പുതിയ അപേക്ഷകരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇഷ്ടമുള്ള റേഷൻ കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങാമെന്ന വ്യവസ്ഥ വന്നതും പുതിയ റേഷൻ കാർഡ്‌ വാങ്ങാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതും ഗുണഭോക്താക്കളെ ആകർഷിച്ചു.

ഓൺലൈനായി അപേക്ഷ നൽകിയാൽ അതിവേഗം കാർഡ്‌ നൽകാനും സർക്കാർ നടപടിയെടുത്തു. ഓൺലൈനായി അപേക്ഷിച്ചാൽ സ്വയം പ്രിന്റെടുത്ത്‌ ഉപയോഗിക്കാവുന്ന ഇ റേഷൻ കാർഡുകളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്‌.