പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു: മുഖ്യമന്ത്രി

0
31

സംസ്ഥാനത്തെ കിറ്റു വിതരണവും പെൻഷനും മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് പോരട്ടെയെന്ന് കരുതിയല്ല സംസ്ഥാന സർക്കാർ കിറ്റും പെൻഷനും വിതരണം ചെയ്യാൻ തീരുമാനിച്ചത്.

ജനങ്ങൾക്ക് ആശ്വാസത്തിന് വേണ്ടിയാണ്. ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിഷുകിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആരാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പിന്റെ തലേ ദിവസമല്ല കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രമാണിച്ചല്ല കിറ്റ് വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏപ്രിലിൽ കൂടിയ തോതിൽ പെൻഷൻ വിതരണം ചെയ്യാൻ നേരത്തെ എടുത്ത തീരുമാനമാണ്. ഏപ്രിൽ 4 ന് ഈസ്റ്റർ ആണ് , ഏപ്രിൽ 14 ന് വിഷുവും ഇത് കണക്കിലെടുത്താണ് വിതരണം.

ചെന്നിത്തലക്ക് പാവങ്ങളെ ദ്രോഹിക്കാൻ ഉള്ള ജന വിരുദ്ധ മനസാണ്. ഇടതുപക്ഷം എന്ത് പാതകം ചെയ്തതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും കിറ്റും ‚പെൻഷനും ചെന്നിത്തലക്ക് കീ ജയ് വിളിക്കുന്നവർക്കും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ കൈയിലെത്തും. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ വർധിപ്പിച്ച 1600ഉം ചേർത്ത് ‌3100 രൂപയാണ്‌ ലഭിക്കുക. ബാങ്ക്‌ അക്കൗണ്ട്‌ വഴി പണം ലഭിക്കുന്നവർക്ക്‌ മാർച്ചിലെ തുക വ്യാഴാഴ്‌ച മുതൽ അക്കൗണ്ടിലെത്തും.

തുടർന്ന്‌ ഏപ്രിലിലെ തുകയുമെത്തും. സഹകരണ സംഘങ്ങൾവഴി വാങ്ങുന്നവർക്ക്‌ ശനിയാഴ്‌ച മുതൽ ലഭിക്കും. സാമ്പത്തിക വർഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്‌.