കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി

0
51

കിഫ്ബിക്ക് എതിരെ അന്വേഷണ ഏജൻസികളും പ്രതിപക്ഷവും ഉയർത്തുന്ന ആരോപണം തെറ്റെന്നു തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്.

കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞുവെന്നും മുന്‍പുണ്ടാക്കിയ വിവാദങ്ങള്‍ വികസനം ഇല്ലാതാക്കാനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പത്തനംതിട്ട തിരുവല്ലയില്‍ വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

യുഡിഎഫിലെ മൂന്ന് എംപിമാര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ ഉത്തരം പാര്‍ലമെന്റില്‍ വന്നത്. ഫെമയുടെ ലംഘനം, അനുമതി ഇല്ലാതെ ബോണ്ട് ഇറക്കല്‍ എന്നതൊക്കെയായിരുന്നു കിഫ്ബിക്ക് എതിരെ യുഡിഎഫ്- ബിജെപി ആരോപണം.

കിഫ്ബിക്ക് എതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തിയതിന്റെ കാരണം നേരത്തെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടില്‍ വികസനം നടത്താന്‍ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഫണ്ട് കണ്ടെത്താനായിരുന്നു കിഫ്ബിയുടെ പുനഃസംഘാടനം നടന്നതെന്നും മുഖ്യമന്ത്രി.

കിഫ്ബിക്ക് ഏതെങ്കിലും തരത്തില്‍ അധിക ബാധ്യത വരാത്ത രീതിയിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തോടെയാണ് കിഫ്ബിയുടെ പ്രവര്‍ത്തനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും വിധത്തിലുള്ള പദ്ധതികളാണ് ഇപ്പോള്‍ കിഫ്ബി ഏറ്റെടുത്തിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി കണക്കുകളും വിശദമാക്കി.