യുനൈറ്റഡിന് വൻവീഴ്ച; 39 വർഷത്തിനിടെ ആദ്യ എഫ്.എ കപ് സെമിയിലേക്ക്

0
47

ഇടവേളകളിൽ എതിരാളികൾ എത്ര കരുത്ത് കാണിച്ചാലും നിർണായക പോരാട്ടത്തിൽ ജയിച്ചുവരുമെന്ന കണക്കുകൂട്ടൽ ഇത്തവണ തെറ്റി മാഞ്ചസ്റ്റർ യുനൈറ്റഡ്. ലെസ്റ്റർ കളിമുറ്റമായ കിങ് പവർ സ്റ്റേഡിയത്തിൽ നടന്ന എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ ആതിഥേയർക്ക് മുന്നിൽ യുനൈറ്റഡ് തോറ്റത് 3-1ന്. 1982ൽ കപ്പടിച്ച ടോട്ടൻഹാമിനെതിരെ സെമിയിൽ തോറ്റ ശേഷം ആദ്യമായി വീണ്ടും സെമി കളിക്കാൻ ഇതോടെ അവസരമൊരുങ്ങിയ ലെസ്റ്ററിന് സതാംപ്ടണാണ് എതിരാളി. രണ്ടാം സെമിയിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

ഇരു പാതികളിലായി രണ്ടുവട്ടം യുൈനറ്റഡ് വല ചലിപ്പിച്ച ഇഹിയനാച്ചോ ആയിരുന്നു ലെസ്റ്റർ വിജയത്തിന്‍റെ ചുക്കാൻ പിടിച്ചത്. 24ാം മിനിറ്റിൽ യുനൈറ്റഡ് താരം യുനൈറ്റഡ് താരം ഫ്രെഡ് നൽകിയ ബാക്പാസ് പിടിച്ചെടുത്തായിരുന്നു ഇഹിയനാച്ചോ ആദ്യം ലക്ഷ്യം കണ്ടത്. ഗ്രീൻവുഡ് 38ാം മിനിറ്റിൽ യുൈനറ്റഡിനെ ഒപ്പം പിടിച്ചതോടെ ഇരുവശങ്ങളിലും ആക്രമണങ്ങൾക്ക് മൂർച്ച കൂടിയെങ്കിലും 52ാം മിനിറ്റിൽ ടീലെമാൻസ് െലസ്റ്ററിനെ വീണ്ടും മുന്നിലെത്തിച്ചു.

ഇഹിയാനാച്ചോ 78ാം മിനിറ്റിൽ വീണ്ടും വല കുലുക്കി രണ്ടു ഗോൾ ലീഡുമായി ലെസ്റ്റർ വിജയം ഉറപ്പാക്കി, യുനൈറ്റഡിന് പുറത്തേക്കുള്ള വഴിയും. ജെയിംസ് മാഡിസൺ, ഹാർവി ബാർണസ്, ജെയിംസ് ജസ്റ്റിൻ തുടങ്ങിയ പ്രമുഖർ പരിക്കുമായി പുറത്തായ ലെസ്റ്ററിനെതിരെ ജയമുറപ്പിച്ചാണ് യുനൈറ്റഡ് ഇറങ്ങിയതെങ്കിലും സ്വന്തം മൈതാനത്ത് കളി നയിച്ചത് െലസ്റ്ററായിരുന്നു. ഉഴറി നടന്ന മാഞ്ചസ്റ്റർ നിരയെ അതിവേഗം അരികിൽ നിർത്തി മുനകൂർത്ത ആക്രമണങ്ങളുമായി ലെസ്റ്റർ എല്ലാം അതിവേഗം തീരുമാനമാക്കി. കഴിഞ്ഞ സീസണിൽ ഏകപക്ഷീയമായ ഒമ്പതു ഗോളിന് തുരത്തിയ സതാംപ്ടണെ സെമിയിൽ കിട്ടിയത് അനുഗ്രഹമായെന്ന് കരുതുകയാണ് ലെസ്റ്റർ.

രണ്ടാം ക്വാർട്ടറിൽ ഷെഫീൽഡ് യൂനൈറ്റഡിനെതിരെ രണ്ടു ഗോൾ ജയവുമായി ചെൽസി അവസാന നാലിെലത്തി. മാഞ്ചസ്റ്റർ സിറ്റിയാണ് സെമിയിൽ എതിരാളി. എട്ടു തവണ എഫ്.എ കപ്പിൽ മുത്തമിട്ട പാരമ്പര്യമുള്ള നീലക്കുപ്പായക്കാർ കഴിഞ്ഞ സീസണിൽ ഫൈനലിസ്റ്റുകളാണ്.

ക്രിസ്റ്റ്യൻ പുലിസിച്ച് രണ്ടുവട്ടം നടത്തിയ ഗോൾനീക്കങ്ങൾ ഷെഫീൽഡ് ഗോളി ആരോൺ രാംസ്ഡെയിലിനു മുന്നിൽ പാളിയപ്പോൾ ഹകീം സിയെകാണ് ചെൽസിക്കായി വല ചലിപ്പിച്ചത്. ഷെഫീൽഡ് താരം നോർവുഡിന്‍റെ സെൽഫ് ഗോൾ കൂടിയായതോെട സമ്പാദ്യം രണ്ടായി.