‘ഈ പാലായേക്കുറിച്ച്‌ എനിക്കും ഒരു സ്വപ്നമുണ്ട്, വീണ്ടും ഉയരങ്ങളിലേയ്ക്ക് പാലാ എന്നതാണ് എന്‍റെ സ്വപ്നം’ ജോസ് കെ മാണി

0
28

‘ഈ പാലായേക്കുറിച്ച്‌ എനിക്കും ഒരു സ്വപ്നമുണ്ട്, വീണ്ടും ഉയരങ്ങളിലേയ്ക്ക് പാലാ എന്നതാണ് എന്‍റെ സ്വപ്നമെന്ന് ജോസ് കെ മാണി. പാര്‍ലമെന്‍റംഗമായി പ്രവര്‍ത്തിച്ച കാലഘട്ടത്തിലെ രാജ്യം അംഗീകരിച്ച വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ജോസ് കെ മാണി തന്നെ കരിവാരി തേയ്ക്കാനും ഇല്ലാതാക്കാനും വ്യക്തിപരമായി അധിക്ഷേപിക്കാനും കൂട്ടായ ശ്രമങ്ങള്‍ ഉണ്ടായി. അതിനെ അതിജീവിച്ചത് പാലാക്കാരുടെ കരുത്തിലായിരുന്നുവെന്നും വ്യക്തമാക്കി.

ലോകത്തിന്‍റെ സാധ്യതകള്‍ പാലാക്കാര്‍ക്ക് മുൻപിൽ അവതരിപ്പിച്ച ദക്ഷിണേന്ത്യയിലെ സയന്‍സ് സിറ്റി, ഭാവി തലമുറയ്ക്ക് 10000 തൊഴില്‍ ഉറപ്പു നല്‍കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ട്രിപ്പിള്‍ ഐടി – തുടങ്ങി കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി നാട്ടുകാരുടെ ആവശ്യം പരിഗണിച്ച്‌ ഒരു റെയില്‍വേ സ്റ്റേഷന്‍ സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്ക് പറിച്ചു നട്ടത് വരെയുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പ്രവര്‍ത്തന യോഗത്തില്‍ സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ പ്രസംഗം.

കെ എം മാണി മരിക്കുമ്പോൾ 90 ശതമാനത്തിലേറെ നടപടികള്‍ പൂര്‍ത്തിയാക്കിയ നിരവധി വികസന പദ്ധതികള്‍ പാലാ നഗരസഭയില്‍ തന്നെയുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലം അവിടെനിന്ന് ഒരടി മുന്നോട്ടുവയ്ക്കാന്‍ ഈ പദ്ധതികള്‍ക്കായില്ല. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ്, പാലാ റിവര്‍വ്യൂ റോഡ്, പാലാ ബൈപ്പാസ്, കളരിയമ്മാക്കല്‍ പാലം എന്നിവയെല്ലാം അതിനുദാഹരണളാണ്.

ഇനി ഈ പാലായേക്കുറിച്ച്‌ എനിക്കും ഒരു സ്വപ്നമുണ്ട്. വീണ്ടും ഉയരങ്ങളിലേയ്ക്ക് പാലാ എന്നതാണ് എന്‍റെ സ്വപ്നം. രാത്രിയോ പകലോ എന്നില്ലാതെ ഒരാളുടെയും ശുപാര്‍ശ കൂടാതെ ആര്‍ക്കും തന്‍റെ വീട്ടിലേയ്ക്ക് എന്താവശ്യത്തിനും കടന്നുവരാമെന്നും ജോസ് കെ മാണി പറഞ്ഞു.