വ്യാജപ്രചാരണങ്ങൾ ഏശുന്നില്ല,ചിലർ പരിഭ്രാന്തി പൂണ്ട് നിലവിട്ട് പെരുമാറാൻ തുടങ്ങി : കടകംപള്ളി സുരേന്ദ്രൻ

0
69

തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക് നേരെ വ്യാപക അക്രമം നടത്തിനെതിരെ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ.കഴിഞ്ഞ രണ്ട് ദിവസമായി കഴക്കൂട്ടം മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. ഇതിന് പിന്നിൽ ആരാണെന്ന് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പാങ്ങാപ്പാറ, കുറ്റിച്ചൽ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകളിലാണ് കരിഓയിൽ ഒഴിച്ചത്.
ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിക്കാനും ശ്രമമുണ്ടായി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പൊലീസിൽ പരാതി നൽകുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു.

മന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ പാങ്ങാപ്പാറ, കുറ്റിച്ചൽ മേഖലകളിൽ നേരിട്ടെത്തി ജനങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളക്‌സ് ബോർഡുകളിൽ കരിഓയിൽ ഒഴിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഈ തെരഞ്ഞെടുപ്പിലും കഴക്കൂട്ടത്തെ ജനങ്ങൾ ഇടതുപക്ഷത്തിന് ഒപ്പമാണെന്ന് മനസിലാക്കിയ വെറുപ്പിന്റെ രാഷ്ട്രീയം പേറുന്നവർ കാര്യവട്ടം കുറ്റിച്ചൽ ഭാഗത്ത് ചെയ്തതാണ് ഇക്കാണുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി കഴക്കൂട്ടം മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. ഇതിന് പിന്നിൽ ആരാണെന്ന് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമൊന്നുമില്ല.

വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം ഒരു കലയാക്കിയ കൂട്ടർ തങ്ങളുടെ വ്യാജപ്രചാരണങ്ങൾ ഒന്നും കഴക്കൂട്ടത്ത് ഏശുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പരിഭ്രാന്തി പൂണ്ട് നിലവിട്ട് പെരുമാറാൻ തുടങ്ങിയിരിക്കുകയാണ്.ഇരുട്ടിന്റെ മറവിൽ ജനാധിപത്യ വിരുദ്ധമായ ഈ അതിക്രമങ്ങൾ നടത്തിയവർക്ക് എതിരെ ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുക തന്നെ ചെയ്യും.

ഈ അതിക്രമത്തിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കാനുള്ള മര്യാദ ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം കാട്ടണം. സമാധാനം ഭംഗിക്കാനുള്ള ഈ നീക്കത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. വിദ്വേഷ രാഷ്ട്രീയം പിന്തുടരുന്നവരുടെ പ്രകോപനത്തിൽ വീഴാതെ ഇടതുപക്ഷ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ബോർഡുകളിൽ അല്ലാതെ കഴക്കൂട്ടത്തുകാരുടെ മനസിൽ കരി ഓയിൽ ഒഴിക്കാൻ സാധിക്കുകയില്ലെന്നും വോട്ടെണ്ണൽ കഴിയുമ്പോൾ വന്ന വണ്ടിക്ക് തന്നെ തിരിച്ചുപോവേണ്ടി വരുമെന്നും ഇക്കൂട്ടർ ഓർക്കുന്നത് നല്ലതാണ്.