ജനങ്ങളുടെ ക്ഷേമം ഉറപ്പ് സർക്കാർ ഉറപ്പ് വരുത്തി, ഇത് യുഡിഎഫിനെയും ബിജെപിയെയും അസ്വസ്‌ഥമാക്കുന്നു: മുഖ്യമന്ത്രി

0
36

സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിനെ തര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് തീവ്രശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതിനെ ഇല്ലാതാക്കാന്‍ വേണ്ടി ഇവര്‍ ഒരുമിച്ച് നില്‍ക്കുകയാണെന്നും സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേവലമായ വാഗ്ദാനങ്ങളല്ല നടപ്പാക്കാനുള്ളവയാണെന്നും അഞ്ച് വര്‍ഷം കൊണ്ട് എല്‍ഡിഎഫിന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഓരോ വര്‍ഷവും പ്രകടനപത്രികയില്‍ പറഞ്ഞ എത്ര കാര്യങ്ങള്‍ നടപ്പാക്കാനായി എന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടു. നാല് വര്‍ഷം ഇത് തുടര്‍ന്നു.

ഇത്തവണ അഞ്ചാം വര്‍ഷമാണ്. 600 കാര്യങ്ങള്‍ പ്രകടനപത്രികയില്‍ പറഞ്ഞതില്‍ 570 എണ്ണം പൂര്‍ത്തിയാക്കാനായി. പ്രകൃതി ദുരന്തങ്ങള്‍ക്കും ഇപ്പോഴും തുടരുന്ന കൊവിഡ് മഹാമാരിക്കുമിടയിലാണ് ഇതെല്ലാം സാധ്യമായതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ഇ ശ്രീധരന്‍ എഞ്ചിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നുവെന്നും എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പരിഹാസിച്ചു. അതിന്റെ ഭാഗമായി എന്തും വിളിച്ച് പറയാന്‍ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകും, അദ്ദേഹത്തിന് മറുപടി പറയാന്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽമേഖല തകർക്കാനുള്ള സമീപനം ആണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. രാജ്യത്തെ നൂറ് പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാൻ എന്തേ കോൺഗ്രസ് തയ്യാറാകാത്തത്.പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണിടുന്ന സമീപനമാണ് യു ഡി എഫിന്റേത്. പാവപ്പെട്ടവരോട് അനുകമ്പയുള്ള സമീപനമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.